സ്വര്‍ണ്ണകടത്ത്:അറ്റാഷയുടെ യാത്രയില്‍ ഒന്നും ചെയ്യാനാവില്ല,വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റിന്റെ താത്ക്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയയുടെ യാത്ര , വിശദീകരണവുമായി കേന്ദ്രം .തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയ്ക്ക് അന്താരാഷ്ട്ര കരാറനുസരിച്ച് യഥേഷ്ഠം യാത്ര ചെയ്യുന്നതിനു തടസമില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടി.

സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകുന്നതില്‍നിന്ന് അറ്റാഷെയ തടയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റാഷെ മടങ്ങി പോകുന്നതു വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുമില്ല. എന്നാല്‍ തിരുവനന്തപുരത്തെ അറ്റാഷെയെ മടക്കി വിളിക്കുന്നതായി യുഎഇ അറിയിച്ചിട്ടില്ല. എന്നാല്‍, അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യ വീണ്ടും യുഎഇയുടെ അനുമതി തേടി. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റാഷെയുമായി സംസാരിച്ചു വ്യക്തത വരുത്താനാണു ശ്രമം. ഇതു സംബന്ധിച്ച് ആദ്യം നല്‍കിയ കത്തിനു യുഎഇ മറുപടി നല്‍കിയിരുന്നില്ല.

അറ്റാഷെ റാഷിദ് ഖാമിസ് ഇന്ത്യ വിട്ട സാഹചര്യത്തില്‍ ദുബായിലോ, അബുദാബിയിലോ വച്ചു ഇദ്ദേഹവുമായി സംസാരിക്കാനും ഇന്ത്യ അനുമതി തേടും. യുഎഇ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളൂ. ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള യുഎഇയുമായി ഇതിനായി കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് ഇനിയും വ്യക്തമല്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നിരന്തരമായി ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ പുറത്തുവന്നിരുന്നു. അറ്റാഷെയും സ്വപ്നയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ 117 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജൂലൈ 1 മുതല്‍ നാല് വരെ 35 തവണ അറ്റാഷെ വിളിച്ചിട്ടുണ്ട്. ജൂലൈ 3 ന് മാത്രം 20 തവണ അറ്റാഷെയും പ്രതികളും തമ്മില്‍ സംസാരിച്ചിട്ടുണ്ട്.

സരിത്ത് നയതന്ത്ര ബാഗ് ഏറ്റെടുക്കാന്‍ വരുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുകൊടുത്തിരുന്നില്ല. തുടര്‍ന്ന് ഔദ്യോഗിക വേഷത്തിലെത്തിയ അറ്റാഷെ ബാഗ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്പോഴും ബാഗ് വിട്ടുകൊടുക്കാതിരുന്നതോടെ ബാഗ് തിരിച്ചയക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. എന്നാല്‍ കസ്റ്റംസ് കമ്മീഷണറും കാര്‍ഗോയുടെ ചുമലയുള്ള ഉദ്യോഗസ്ഥരും അതിന് തയ്യാറായില്ല. തുടര്‍ന്ന് അറ്റാഷെയ്ക്ക് എംബസിയില്‍ നിന്ന് അന്വേഷണത്തോട് സഹകരിക്കണമെന്ന് വിവരം ലഭിച്ചു.

തുടര്‍ന്ന് അഞ്ചാം തീയതി ബാഗ് തുറന്ന് പരിശോധിച്ചത് അറ്റാഷെയുടെ സാന്നിധ്യത്തിലാണ്. തുടര്‍ന്ന് കാര്യം തിരിക്കയപ്പോള്‍ സരിത്തിനെയാണ് ബാഗേജ് വാങ്ങാന്‍ ചുമതലപ്പെടുത്തിയതെന്നും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിനിടെ സന്ദീപ് നായരുടെ അപേക്ഷ എന്‍.ഐ കോടതിയില്‍ പരിഗണിക്കുമ്പോള്‍ അറ്റാഷെയുടെ പങ്ക് പരിശോധിക്കണമെന്ന് സന്ദീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സ്വര്‍ണക്കടത്തിന് അറ്റാഷെ സഹായിച്ചതായി സരിത്തിന്റെ മൊഴി ലഭിച്ചെന്ന് എന്‍.ഐ.എ സൂചിപ്പിച്ചതായ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ ഉദ്യോഗസഥര്‍ ഒരുങ്ങവേയാണ് അറ്റാഷെ രാജ്യത്ത് നിന്നും പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News