അഞ്ജുവിന്റെ ആത്മഹത്യ; കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതി

കോട്ടയം: കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് അഞ്ജു ഷാജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ ഇരുത്തിയത് ചട്ടലംഘനമാണെന്ന് സമിതി പറയുന്നു.

പരീക്ഷാ ക്രമക്കേട് കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളില്‍ നിന്ന് നീക്കണമെന്നാണ് ചട്ടം. സമയക്രമവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങള്‍ പിന്നെ ബാധകമായിരിക്കില്ല. ഇത് മറികടന്നാണ് വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഹോളില്‍ തന്നെ മുക്കാല്‍മണിക്കൂര്‍ കൂടി ഇരുത്തിയത്. കോപ്പിയടി പിടിച്ചാല്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് വിശദീകരണം എഴുതിവാങ്ങണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ലെന്ന് സമിതി കണ്ടെത്തി.

വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചോയെന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. കയ്യക്ഷരം കുട്ടിയുടേതാണോയെന്ന് വിലയിരുത്തേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. പ്രിന്‍സിപ്പല്‍ കുട്ടിയോട് പ്രകോപനപരമായി സംസാരിച്ചോയെന്നറിയാന്‍ പരീഷാ ഹാളിലുണ്ടായിരുന്ന കുട്ടികളുടെ മൊഴി എടുക്കുമെന്നും സമിതി അറിയിച്ചു.

അതേസമയം, സിന്‍ഡിക്കേറ്റ് സമിതി ഇന്ന് വിഷയത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിശദമായ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News