റാഞ്ചിയ ട്രെയിനില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിച്ചു, 33 ബലൂചിസ്ഥാൻ വിഘടനവാദികൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 33 വിഘടനവാദികൾ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ബിഎൽഎ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകൽ നടന്നത്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബിഎൽഎ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റേയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം ജാഫർ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ട്രെയിൻ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബിഎൽഎ സംഘം തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്.
കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിൻ റാഞ്ചൽ നടത്തിയിരിക്കുന്നതെന്ന് പുറത്തു ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. 9 ബോഗികളുള്ള ട്രെയിനിൽ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു.