CrimeNationalNews

15 മിനിറ്റിൽ കൊന്നുതള്ളിയത് നാലുപേരെ; പ്രതി എയർഇന്ത്യ കാബിൻക്രൂ, കൂട്ടക്കൊലയ്ക്ക് ശേഷം ദീപാവലി ആഘോഷം

മംഗളൂരു: ഉഡുപ്പി മാല്‍പെയില്‍ ഒരുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയും എയര്‍ഇന്ത്യയിലെ കാബിന്‍ ക്രൂ അംഗവുമായിരുന്ന പ്രവീണ്‍ അരുണ്‍ ചൗഗലെ(39)യെയാണ് ഉഡുപ്പി പോലീസ് ബെലഗാവിയില്‍നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ബുധനാഴ്ചയാണ് രേഖപ്പെടുത്തിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉഡുപ്പിക്ക് സമീപം മാല്‍പെ തൃപ്തിനഗറില്‍ ഒരുകുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എയര്‍ഇന്ത്യയിലെ ട്രെയിനി എയര്‍ഹോസ്റ്റസായ അയ്‌നാസ് മുഹമ്മദ്(21) മാതാവ് ഹസീന(47) അയ്‌നാസിന്റെ സഹോദരി അഫ്‌നാന്‍(23) സഹോദരന്‍ അസീം(14) എന്നിവരാണ് വീട്ടിനുള്ളില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയ്‌നാസിന്റെ മുത്തശ്ശിക്കും പരിക്കേറ്റിരുന്നു.

എയര്‍ഇന്ത്യയിലെ സഹപ്രവര്‍ത്തകയായ അയ്‌നാസിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവീണ്‍ ചൗഗലെ ഉഡുപ്പിയിലെ ഇവരുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. അയ്നാനാസിനെ ആക്രമിച്ചപ്പോള്‍ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് ഇവരെയും കുത്തിക്കൊന്നതെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അതേസമയം, കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടില്ല. മൂന്ന് കാരണങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അപകീര്‍ത്തികരമാകുന്ന ചിലകാര്യങ്ങളും ഇതിലുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രം പ്രതിയുടെ മൊഴി സ്ഥിരീകരിക്കുന്നതാകും നല്ലതെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടുക്കി കൂട്ടക്കൊല, ചോരയില്‍ കുളിച്ച് നാലുപേര്‍

ഉഡുപ്പി മാല്‍പെ തൃപ്തിനഗറില്‍ നവംബര്‍ 12-ന് രാവിലെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. രാവിലെ ഒന്‍പതുമണിയോടെ അയ്‌നാസിന്റെ വീട്ടിലെത്തിയ പ്രതി 15 മിനിറ്റിനുള്ളിലാണ് നാലുപേരെയും കൊന്നുതള്ളിയത്. സഹപ്രവര്‍ത്തകയായ അയ്‌നാസിനെ കൊല്ലാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍, ഇതിനെ മറ്റുള്ളവര്‍ ചെറുക്കാന്‍ശ്രമിച്ചതോടെ ഇവരെയും നിഷ്‌കരുണം കൊന്നുതള്ളുകയായിരുന്നു.

അക്രമത്തില്‍ അയ്‌നാസിന്റെ മുത്തശ്ശി ഹാജിറ(70)യ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുത്തേറ്റ ഇവര്‍ ശൗചാലയത്തില്‍ കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. വീട്ടില്‍നിന്ന് ഹാജിറയുടെ കരച്ചിലും നിലവിളിയും കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് നാലുപേരെയും വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഇതിനിടെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.

.

നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഉഡുപ്പി പോലീസ് അന്വേഷണം ആരംഭിച്ചത്. ഉഡുപ്പി പോലീസ് സൂപ്രണ്ട് ഡോ. കെ. അരുണിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടം. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുപതോളംപേരെ പോലീസ് ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തു. ഇതിനിടെ, അയ്‌നാസിന്റെ ഉള്‍പ്പെടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണ് പ്രവീണ്‍ ചൗഗലയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇയാളെ സംശയമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം വിപുലമാക്കുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ സംഭവസമയത്ത് പ്രവീണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി കണ്ടെത്തി. പിന്നീട് ചൊവ്വാഴ്ച ബെലഗാവിയില്‍വെച്ചാണ് ഇയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കിയത്. ഇതിനിടെ, ഒരാള്‍ ഓട്ടോയില്‍ അയ്‌നാസിന്റെ വീട്ടിലെത്തിയതായി അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിരുന്നു. സമീപത്തെ ടൗണില്‍നിന്ന് ഒരു ഒട്ടോയിലാണ് പ്രവീണ്‍ അയ്‌നാസിന്റെ വീട്ടിലെത്തിയത്. ഇക്കാര്യം ഓട്ടോഡ്രൈവര്‍ പോലീസിനോട് വെളിപ്പെടുത്തി. മാത്രമല്ല, അല്പസമയത്തിന് ശേഷം ഇയാള്‍ മടങ്ങിപ്പോകുന്നത് കണ്ടതായും ഓട്ടോഡ്രൈവര്‍ പോലീസിനെ അറിയിച്ചു. പ്രദേശത്തെ ചില സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. പ്രവീണിന്റെ ഫോട്ടോ കാണിച്ചുനല്‍കിയതോടെ താന്‍ കണ്ടത് ഇയാളെതന്നെയാണെന്ന് ഓട്ടോഡ്രൈവറും പോലീസിനോട് പറഞ്ഞു. ഇതോടെ എത്രയുംവേഗം പ്രതിയെ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസിന്റെ നീക്കം.

കൂട്ടക്കൊലയ്ക്ക് ശേഷം ദീപാവലി ആഘോഷം, പിന്നാലെ പോലീസ്…

മഹാരാഷ്ട്ര സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചൗഗലെ ഏറെക്കാലമായി കര്‍ണാടകയിലാണ് താമസം. ഇയാള്‍ വിവാഹിതനുമാണ്.

ഉഡുപ്പിയിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ബെലഗാവിയിലെ വീട്ടിലേക്കാണ് പ്രതി മടങ്ങിയത്. അരുംകൊലയ്ക്ക് മുന്‍പ് സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈല്‍ഫോണ്‍ ചൊവ്വാഴ്ച ബെലഗാവിയില്‍ എത്തിയശേഷമാണ് പ്രതി ഓണ്‍ ചെയ്തത്. ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെ അന്വേഷണസംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി. പിന്നാലെ ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍തന്നെ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

നാലുപേരെയും കൊലപ്പെടുത്തിയ ശേഷം ബെലഗാവിയില്‍ ബന്ധുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്രതി യാത്രതിരിച്ചത്. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തപോലെ ബന്ധുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തു. നാലുപേരെ കൊന്നുതള്ളി കൈയിലെ ചോരക്കറ മായുന്നതിന് മുന്‍പേ യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി കുടുംബാംഗങ്ങളോടെല്ലാം ഇടപെട്ടിരുന്നത്. ദീപാവലി ആഘോഷത്തിന് പിന്നാലെ ആന്ധ്രാപ്രദേശിലേക്ക് കടക്കാനായിരുന്നു പ്രവീണ്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, അതിനുമുന്‍പേ ഉഡുപ്പി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എയര്‍ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കുറച്ചുകാലം മഹാരാഷ്ട്ര പോലീസില്‍ ജോലിചെയ്തിരുന്നതായി പ്രതി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നുമാണ് ഉഡുപ്പി പോലീസ് പ്രതികരിച്ചത്. കൊല്ലപ്പെട്ട അയ്‌നാസും പ്രതി പ്രവീണ്‍ ചൗഗലെയും എയര്‍ഇന്ത്യയില്‍ ഒരുമിച്ചാണ് ജോലിചെയ്തിരുന്നത്.

എയര്‍ഇന്ത്യയില്‍ ട്രെയിനി എയര്‍ഹോസ്റ്റസായ അയ്‌നാസ് മുഹമ്മദ് മംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ചാണ് ജോലിചെയ്തിരുന്നത്. മംഗളൂരുവില്‍ ഉന്നതപഠനം നടത്തുന്ന സഹോദരി അഫ്‌നാനും അയ്‌നാസും നഗരത്തിലെ സ്വകാര്യ പി.ജി. ഹോസ്റ്റലില്‍ ഒരുമിച്ചായിരുന്നു താമസം. ദീപാവലി അവധിയെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച ഇരുവരും മംഗളൂരുവില്‍നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ചിലവഴിക്കാനെത്തിയപ്പോളാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

സംഭവസമയം സ്ത്രീകളായ നാലുപേരും അയ്‌നാസിന്റെ ഇളയസഹോദരനായ അസീമും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലക്കത്തിയുമായി പ്രവീണ്‍ ചൗഗലെ പാഞ്ഞടുത്തപ്പോള്‍ ഇവര്‍ക്കാര്‍ക്കും ഇയാളെ തടയാനായില്ല.

അയ്‌നാസിന്റെ പിതാവ് നൂര്‍ മുഹമ്മദ് ഏറെക്കാലമായി സൗദിയിലാണ് ജോലിചെയ്യുന്നത്. മൂത്തസഹോദരന്‍ ബെംഗളൂരു വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫാണ്. നടുക്കുന്ന വിവരമറിഞ്ഞ് ഇരുവരും തിങ്കളാഴ്ച ഉഡുപ്പിയിലെത്തി. ഇരുവരും നാട്ടിലെത്തിയ ശേഷമാണ് നാലുപേരുടെയും കബറടക്കം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button