ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ വച്ച് 55കാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പ്ലാറ്റ്ഫോമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഫെബ്രുവരി 1ന് രാത്രിയാണ് 55കാരിയെ റെയിൽവേ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തത്.
സംഭവത്തിന് പിന്നാലെ റെയിൽവേ ചുമട്ടുതൊഴിലാളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടിയെടുത്തത്. ബാന്ദ്ര ടെർമിനസിലെ ഒഴിഞ്ഞ ട്രെയിനിൽ കിടന്നുറങ്ങിയ 55കാരിയെ റെയിൽവേ ചുമട്ടുതൊഴിലാളി പീഡിപ്പിക്കുകയായിരുന്നു.
ഇവരുടെ ബന്ധു പരാതിയുമായി എത്തിയതിന് പിന്നാലെയാണ് റെയിൽവേ പൊലീസ് അക്രമിയെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ 55കാരിക്കാണ് പീഡനത്തിനിരയായത്.
ശനിയാഴ്ച തിരികെ പോവാനൊരുങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ തന്നെ ഉറങ്ങുകയായിരുന്നു. ഇതിനിടെ ബന്ധു പ്ലാറ്റ്ഫോമിന് പുറത്ത് പോയ സമയത്ത് 55കാരി ഒഴിഞ്ഞ് കിടന്ന ട്രെയിനിനുള്ളിൽ കയറുകയായിരുന്നു. ഇവർ ഒഴിഞ്ഞ ട്രെയിനിൽ കയറുന്നതും തനിച്ചാണുള്ളതെന്നും വ്യക്തമായതിന് പിന്നാലെ റെയിൽവേ ചുമട്ടുതൊഴിലാളി ഇവരെ ട്രെയിനിനുള്ളിൽ വച്ച് ആക്രമിക്കുകയായിരുന്നു.