NationalNews

മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ വാക്കാലുള്ള നിരീക്ഷണം. കള്ളപ്പണ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജി തമിഴ്നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

നേരത്തെ മദ്രാസ് ഹൈക്കോടതി ഗവർണറുടെ ആവശ്യം തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് എം എൽ രവി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരു മന്ത്രിയെ പിരിച്ചുവിടാൻ ഗവർണർക്ക് മുഖ്യമന്ത്രിയുടെ ശുപാർശ ആവശ്യമാണെന്നും ഈ വിഷയത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ശുപാർശയില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായ സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പിന്നീട് ഗവർണർ തന്നെ ഈ ഉത്തരവ് തിരുത്തുകയായിരുന്നു. അതിനെ തുടർന്ന് സ്റ്റാലിൻ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തിൽ ബാലാജി.

വകുപ്പുകളില്ലാത്ത മന്ത്രിയായി ബാലാജി തമിഴ്‌നാട് കാബിനറ്റിൽ തുടരുന്നതിനെതിരായിരുന്നു ഗവർണർ എം എൽ രവി സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിലെ തീരുമാനം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് വിട്ട മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയായിരുന്നു എം എൽ രവി സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button