![](https://breakingkerala.com/wp-content/uploads/2021/04/flight-2-5.jpg)
ന്യൂഡൽഹി: പതിനായിരം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് അവസരം. ഹരിയാനയിലെ റോഹ്താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്.
ഇസ്രായേൽ – ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ നിരവധി പാലസ്തീൻ തൊഴിലാളികളുടെ പെർമിറ്റ് സർക്കാർ റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം മുൻപ് നേരിട്ടിരുന്നു. ഗാസയിലേയും വെസ്റ്റ്ബാങ്കിലേയും അതിർത്തികൾ അടയ്ക്കുന്നതിന് വേണ്ടിയും കെട്ടിട നിർമാണമേഖലയിലെ ഇസ്രായേലി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതതും മറ്റൊരു കാരണമാണ്. ഇതിനുപിന്നാലെയാണ് പുതിയ ഇസ്രായേൽ നീക്കവുമായി സർക്കാർ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
റിക്രൂട്ട്മെന്റ് വിവരം പുറത്തുവന്നതോടെ നൂറ്കണക്കിന് വിദഗ്ദ്ധരായ തൊഴിലാളികളാണ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. ടൈൽ കട്ടിംഗ്, ഫിറ്റിംഗ്, വുഡൻ പാനൽ ഫിറ്റിംഗ്, പ്ലാസ്റ്റർ വർക്ക്, ഇരുമ്പ് ഉപയോഗിച്ചുളള ജോലികൾ തുടങ്ങിയ ജോലികൾക്കായാണ് പ്രധാനമായും റിക്രൂട്ട്മെന്റ് നടത്തുന്നത്. അപേക്ഷിച്ചവരിൽ നിന്നും സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. തുടർന്ന് ഇന്റർവ്യൂ നടത്തി തൊഴിലാളികളെ തിരഞ്ഞെടുക്കുമെന്നും ഏജൻസി മാനേജർ അറിയിച്ചു.
കഴിഞ്ഞ വർഷം വോയ്സ് ഓഫ് അമേരിക്ക പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഒരു ലക്ഷത്തോളം പാലസ്തീൻ കെട്ടിടനിർമാണ തൊഴിലാളികളെ പിരിച്ചുവിട്ട സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ കമ്പനികൾ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.