സ്വർണക്കടത്തുകേസിൽ ഒത്തുതീർപ്പിന് ശ്രമം: വൈകിട്ട് 5 ന് ലൈവിൽ വെളിപ്പെടുത്തുമെന്ന് സ്വപ്ന
![](https://breakingkerala.com/wp-content/uploads/2022/07/swapna-suresh.jpg)
തിരുവനന്തപുരം∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്ന സുരേഷ്. വിവരങ്ങൾ വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ സ്വപ്ന സുരേഷ് വ്യക്തമാക്കി. ‘സ്വർണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ എന്നാണ് സ്വപ്ന കുറിച്ചത്.
ലൈഫ് മിഷൻ കോഴ ഇടപാടു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡ് ചെയ്തിരുന്നു. 23വരെയാണ് റിമാൻഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷൻ കേസിൽ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷൻ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തിൽ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വനിതാ ദിനമായ മാർച്ച് 8 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ നേർന്ന് സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സ്വപ്ന ആശംസകള് അറിയിച്ചത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുെടയും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും അവർ കേരളത്തെ വിൽപനചരക്കാക്കുന്നതിനും എതിരെയാണ് തന്റെ പോരാട്ടമമെന്ന് സ്വപ്ന പറഞ്ഞു. നിർഭ്യാവശാൽ ഒരു പെണ്ണും ഈ പോരാട്ടത്തിൽ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി. കോടിക്കണക്കിനു വിധവകളെയും മാതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും സൃഷ്ടിക്കാൻ ഭരിക്കുന്ന പാർട്ടിക്കു കഴിയുമെന്ന് അവർ തന്നെ തെളിയിച്ചിട്ടുണ്ട്. ലോക നിർഗുണ പുരുഷദിനം താനും വൈകാതെ ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുമെന്നും സ്വപ്ന പറഞ്ഞു.