FeaturedHome-bannerKeralaNews

കേരളത്തിൽ വീണ്ടും കോവിഡ് ബാധിതർ 10,000 കടന്നു; മാസ്‌ക്‌ നിർബന്ധമാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നു. നിലവിൽ 10,609 പേർ രോഗബാധിതരായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞദിവസം മാത്രം 1801 പേർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. പരിശോധന കർശനമല്ലാതിരുന്നിട്ടും രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

അവധിക്കാലയാത്രകൾ കൂടുന്ന ഘട്ടത്തിൽ കോവിഡ് വ്യാപനം വേഗത്തിലാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. മുഖാവരണം നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തര കോവിഡ് അവലോകനയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

കേരളമടക്കമുള്ള എട്ടുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെയുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേർന്നേക്കും.

സംസ്ഥാനത്തെ അഞ്ചുജില്ലകളിൽ അഞ്ചുശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗനിരക്ക് അഞ്ചുശതമാനത്തിലധികമാകുന്നത് ആശങ്കയോടെ കാണണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ ആരോഗ്യവകുപ്പിന്റെ മോക്ഡ്രിൽ നടക്കും. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽക്കണ്ട് ഐ.സി.യു., വെന്റിലേറ്റർ ആശുപത്രിസംവിധാനങ്ങൾ കൂടുതൽ മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്.

കോവിഡ് മരണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 60 വയസ്സിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗർഭിണികളും കുട്ടികളും നിർബന്ധമായും മുഖാവരണം ഉപയോഗിക്കണം. ഇവർ കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മുഖാവരണം നിർബന്ധമാണ്.

എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങൾ തുടരണമെന്നും മന്ത്രി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കാനും യോഗം തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button