CrimeKeralaNews

യുവാവിൻ്റെ മൃതദേഹം പാടത്ത്; ഭാര്യയുമായി ബന്ധം സ്ഥാപിച്ചതിൽ സുഹൃത്തിൻ്റെ പ്രതികാരം

പത്തനംതിട്ട: പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസിന്റെ സംശയം.

മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. മോന്‍സിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടില്‍വരുന്നതായും മോന്‍സി സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ പ്രദീപിനെ ഭീഷണിപ്പെടുത്തിയതായാണ് വിവരം.

മോന്‍സിയുടെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഏതാനുംദിവസങ്ങളായി പ്രദീപ് വീട്ടിലെത്തിയിരുന്നില്ല. മോന്‍സിയെ ഭയന്ന് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി തങ്ങിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോന്‍സി വീട്ടില്‍ വന്നിരുന്നതായും ഇവിടെ കാത്തുകിടന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.

കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായതെന്നാണ് സൂചന. മോന്‍സിയുടെ ഭാര്യയുമായി ഫോണില്‍സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഫോണില്‍ സംസാരിക്കുന്നതിനിടെ ‘എടീ അവന്‍ എന്നെ കുത്തിയടീ’ എന്ന് പ്രദീപ് പറഞ്ഞതായി മോന്‍സിയുടെ ഭാര്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പ്രദീപിനെ അന്വേഷിക്കാനായി സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. എന്നാല്‍, പോലീസ് സംഘവും സുഹൃത്തുക്കളും രാത്രി ഏറെനേരം തിരഞ്ഞിട്ടും പ്രദീപിനെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് മോന്‍സി രാത്രിവൈകി വീട്ടില്‍വന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചത്.

അയാളെ തീര്‍ത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തില്‍ താഴ്ത്തിയിട്ടുണ്ടെന്നും മോന്‍സി മകളോട് പറഞ്ഞതായും ഭാര്യ അറിയിച്ചു. തുടര്‍ന്ന് പാടത്ത് തിരയാന്‍ ആവശ്യപ്പെട്ടെങ്കിലും രാത്രി പ്രദീപിനെ കണ്ടെത്താനായില്ല. പിന്നീട് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ മരിച്ചനിലയില്‍ കണ്ടത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button