
ആറ്റിങ്ങൽ: റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് വില്ലേജ് പുള്ളിക്കട വടക്കുംഭാഗം പുതുവൽ പുരയിടത്തിൽനിന്ന് മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (26), അതേ ഫ്ളാറ്റിലെ മറ്റൊരു താമസക്കാരൻ സാലു (26) എന്നിവരാണ് അറസ്റ്റിലായത്.
ആഡംബര കാറിലെത്തിയാണ് ഇരുവരും പിടിച്ചുപറിശ്രമം നടത്തിയത്. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 10-ഓടെ അവനവഞ്ചേരി പോയിന്റുമുക്ക് ജങ്ഷനിലാണ് സംഭവം. ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നുപോയ മോളി(54)യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. മോളിയുടെ അടുത്ത് കാർ നിർത്തിയശേഷം പുറത്തിറങ്ങിയ ലക്ഷ്മി ആറ്റിങ്ങലിലേക്ക് പോകുന്ന വഴി അന്വേഷിച്ചു. ഇതിനിടെ കൈയിൽ കരുതിയിരുന്ന മുളകുപൊടി മോളിയുടെ കണ്ണിലേക്കെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചു.
എന്നാൽ മുളകുപൊടി ലക്ഷ്മിയുടെ കണ്ണിലും വീണതിനാൽ മാലപൊട്ടിക്കാൻ കഴിഞ്ഞില്ല. ലക്ഷ്മി കാറിൽ കയറിയ ഉടൻ കാർ ആറ്റിങ്ങൽ ഭാഗത്തേക്ക് ഓടിച്ചുപോയി.പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ച് കാർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറുടമയെ കണ്ടെത്തുകയും അയാളിൽനിന്ന് പ്രതികളിലേക്കെത്തുകയുമായിരുന്നു. ലക്ഷ്മിയുടെ അമ്മ ഒമാനിലാണ്. ഇവരുടെ സാമ്പത്തികബാധ്യതതീർക്കാനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ സാലുവിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാലിന്റെ നിർദേശപ്രകാരം എസ്എച്ച്ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.എസ്.ജിഷ്ണു, ഉത്തരേന്ദ്രനാഥ്, എഎസ്ഐമാരായ ജിഹാനിൽ ഹക്കീം, എം.എസ്.രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.ആക്രമണത്തിനുപയോഗിച്ച വാഹനവും മുളകുപൊടിയും കണ്ടെടുത്തിട്ടുണ്ട്.