Onam bumper:ഏജന്‍സി കോഴിക്കോട്,ടിക്കറ്റ് വിറ്റത് പാലക്കാട്,ഓണം ബമ്പറില്‍ വമ്പന്‍ ട്വിസ്റ്റ്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ  ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ കോഴിക്കോട് ജില്ലക്കാരനല്ല വിജയിയെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് ആദ്യസൂചന. 

റെക്കോർഡ് വിൽപ്പനയായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകൾ. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാൻ അനുമതിയുണ്ട്. 

ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ  66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ്. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജൻസി കമ്മിഷൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News