KeralaNews

അവിടെ 4000 വാങ്ങിയാല്‍ ഇവിടേയും 4000; ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരിച്ചും, ശബരിമല സീസണാണ് വരുന്നത്, തമിഴ്‌നാടിന് താക്കീതുമായി മന്ത്രി

തിരുവനന്തപുരം: തമിഴ്‌നാടിന് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് 4000 രൂപ ടാക്‌സ് വര്‍ധിപ്പിച്ചുവെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. രാജ്യം മുഴുവൻ ഒരു നികുതി എന്ന് പറയുമ്പോഴാണ് ഈ നടപടി. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കുന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങൾ നവംബർ ഒന്ന് മുതൽ ഒരു സീറ്റിന് 4,000 രൂപ ക്വാർട്ടർലി നികുതി ഇനത്തിൽ അടയ്ക്കേണ്ടിവരുമെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണം.

‘ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇങ്ങോട്ട് വരുന്നത്. ഞങ്ങളും ഖജനാവ് നിറയ്ക്കും. അവിടെ 4000 വാങ്ങിയാല്‍ ഇവിടേയും 4000 വാങ്ങുമെന്നാണ് നിലപാട്. കെ.എസ്.ആര്‍.ടി.സി ബസ് പിടിച്ചിട്ടാല്‍ തമിഴ്‌നാടിന്റെ വാഹനം ഇവിടെയും പിടിച്ചിടും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല’, ​ഗണേഷ് കുമാർ പറഞ്ഞു.

ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ മറവില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്ന അന്യസംസ്ഥാനബസുകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടർന്ന്, അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത സ്വകാര്യ ബസുകള്‍ യാത്രക്കാരുമായി തമിഴ്നാട്ടിലൂടെ ഓടുന്നതിനെതിരേ തമിഴ്‌നാട് മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. കേരളത്തില്‍നിന്നുള്ളവ അടക്കം 545 ബസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button