സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മിനി ലോക്ക് ഡൗണ്‍ ഫലം ചെയ്യുന്നില്ലെന്ന് പോലീസ്, തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പൂര്‍ണമായ അടച്ചിടല്‍ വേണമോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. നിലവിലുള്ള മിനി ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ്, പോലീസും ആരോഗ്യ വകുപ്പും കരുതുന്നത്.

സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. പകരം ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളോടെ മിനി ലോക്കഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതു ഫലം ചെയ്യുന്നില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പും ഇതേ അഭിപ്രായത്തിലാണ്.

കൊവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ചയെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിനും ഇപ്പോള്‍ ഇതേ അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടി പരിഗണിച്ചാണ് നാളെ തീരുമാനമുണ്ടാവുമെന്നാണ് സൂചന.

സംസ്ഥാനത്ത് നിലവില്‍ ഓക്സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാവുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സംസ്ഥാന തല ഓക്സിജന്‍ വാര്‍ റൂം പൂര്‍ണ സജ്ജമായി.

കൊവിഡ് വ്യാപനം അതിതീവ്രമായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കടുപ്പിക്കും. ടിപിആര്‍ നിരക്ക് 25ന് മുകളിലായ 74 പഞ്ചായത്തുകളില്‍ ഇന്ന് വൈകുന്നേരം ആറ് മുതല്‍ ലോക്ക്ഡൗണിന് സമാനമാവും നിയന്ത്രണങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News