KeralaNews

പ്ലസ് ടു പാസായവർക്ക് ലേണിങ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ്; പദ്ധതി തയാറായി: മന്ത്രി

മലപ്പുറം:റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടിയായതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണിങ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി മാറും. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമ ബോധവാന്മാരാകും. ഇത് അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും. ലേണിങ് ടെസ്റ്റിന് വരുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

ഇതിന് മുന്നോടിയായി ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകൾ, റോഡ് അടയാളങ്ങൾ എന്നിവയെക്കുറിച്ച് പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ഇവ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ ഡ്രൈവിങ് പഠിക്കുമ്പോൾ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഡ്രൈവർമാർക്കുള്ളത്. ഇതിന് പകരം പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ നിന്ന് 313 പേര്‍ക്ക് ജീവൻ നഷ്ടമായി. എന്നാൽ എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടാം മാസമായ 2023 ജൂലൈയിൽ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേരാണ് മരണപ്പെട്ടതെന്ന് ആന്റണി രാജു പറഞ്ഞു. ക്യാമറകളുടെ പ്രതിമാസ അവലോകനത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡപകടങ്ങളിൽ പരിക്കുപറ്റിയവർ ആശുപത്രികളിലുള്ളതിനാൽ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവന്‍ രക്ഷിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 15,83,367എണ്ണം വെരിഫൈ ചെയ്തിട്ടുണ്ട്. 3,82,580 എണ്ണങ്ങളുടെ ചെല്ലാനുകൾ തയ്യാറാക്കിയതായും 3,23,604 എണ്ണം തപാലിൽ അയച്ചതായും മന്ത്രി പറഞ്ഞു. നടപടികൾക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിനാൽ കഴിഞ്ഞ മാസത്തിനേക്കാൾ നിയമ ലംഘനങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ച 2,21,25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാത്ത 1,50,606 കേസുകളും കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്ത 1,86,673 കേസുകളും കണ്ടെത്തി. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 1,70,043, മൊബൈൽ ഫോൺ ഉപയോഗം 6,118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ യാത്ര 5,886 തുടങ്ങിയവയാണ് ജൂണ്‍ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ മറ്റ് നിയമലംഘനങ്ങൾ.

25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂ. പ്രതിവർഷം ഇൻഷുറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ സെപ്റ്റംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button