FeaturedHome-bannerKeralaNews

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പാഞ്ഞു,കെ.എസ്.ആര്‍.ടി.സി മുന്നിലിട്ട് തടഞ്ഞ് ഡ്രൈവര്‍,ഒഴിവായത് വന്‍ ദുരന്തം,ആനവണ്ടിയ്ക്ക് കയ്യടി

എരുമേലി: ശബരിമല സീസണിൽ തീർത്ഥാടകർക്ക് പേടിസ്വപ്‌നമാണ് എരുമേലിക്കടുത്തുള്ള കണമല ഇറക്കം. നിരവധി അപകടങ്ങളാണ് ഇവിടെ തീർത്ഥാടന കാലത്ത് സംഭവിക്കുന്നത്. കണമല ഇറക്കം അപകടരഹിതമാക്കുമെന്നും, കൂടുതൽ പൊലീസിനെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും വാഹന വേഗത ഇറക്കത്തിൽ പരമാവധി കുറയ്ക്കാൻ സംവിധാനമുണ്ടാക്കുമെന്നും, രാത്രിയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കാറുണ്ട്. എന്നിരുന്നാലും അപകടങ്ങൾക്ക് കുറവില്ല. ഇന്ന് കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട തീർത്ഥാടകരുടെ ബസിന് രക്ഷയായത് നമ്മുടെ സ്വന്തം കെഎസ്ആർടിസി.

ബസിന്റെ നിയന്ത്രണം വിട്ട വരവ് കണ്ടപ്പോൾ, ബുദ്ധിമാനായ കെ എസ് ആർ ടി സി ബസ് ഡ്രൈവർ പിടിച്ചുനിർത്താൻ തടസ്സമായി ബസ് നിർത്തി കൊടുത്തു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. തീർത്ഥാടകർക്ക് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസവും. സമയോചിതമായ ഈ ഇടപെടലിന് ഡ്രൈവർക്ക് അഭിനന്ദനങ്ങൾ മാത്രം പോരാതെ വരും. കാരണം, ഈ ഇറക്കത്തിലെ അപകടസാധ്യതയെ കുറിച്ച് മുന്നറിവുള്ള ഡ്രൈവർ, വഴി അപരിചിതമായ തീർത്ഥാടക വാഹനത്തിന് രക്ഷകനാകുകയായിരുന്നു.

ഇറക്കത്തിൽ, നിയന്ത്രണം വിട്ട ബസ് താഴേക്ക് ഉരുണ്ടതോടെ,. തീർത്ഥാടകർ ബഹളം വച്ചു. ഇതോടെ, തൊട്ടുമുന്നിൽ പോയ കെ എസ് ആർ ടി സി ബസ് നിർത്തിക്കൊടുക്കുകയായിരുന്നു. എറണാകുളത്തു നിന്നും പമ്പയിലേക്ക് വന്ന കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് ബസിലെ ജീവനക്കാരാണ് കൃത്യ സമയത്ത് ഇടപെട്ടത്.

കെ എസ് ആർ ടി സി ബസിന്റെ പിന്നിൽ തീർത്ഥാടക ബസ് ഇടിച്ച് നിൽക്കുകയായിരുന്നു. ബസ് ആ സമയത്ത് റോഡിൽ ഇല്ലായിരുന്നെങ്കിൽ, കണമല ജംഗഷനിലേക്ക് ഇറങ്ങി വന്ന തീർത്ഥാടക ബസിന് എന്തുസംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാർക്ക് ഓർക്കാനേ വയ്യ. പിന്നിൽ ഇടിച്ചുനിർത്തിയതോടെ. കെ എസ് ആർ ടി സി ബസിനുണ്ടായ നഷ്ടം തീർത്ഥാടകർ നികത്തി. ഒപ്പം ജീവൻ രക്ഷിച്ചതിൽ നന്ദിയും പറഞ്ഞ് തീർത്ഥാടകർ ശബരിമല ദർശനത്തിനായി യാത്ര തുടർന്നു.

നാല് വാഹനാപകടങ്ങളിൽ 37 പേർ മരിക്കുകയും നൂറിലധികം ആളുകൾക്കു പരുക്കേൽക്കുകയും ചെയ്ത ഭാഗമാണ് കണമല ഇറക്കം. അപകടങ്ങൾ സംഭവിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ്. റോഡിന്റെ സ്വഭാവം മനസ്സിലാകാതെയുള്ള ഡ്രൈവിങ്ങാണ് അപകടകാരണമെന്നു മോട്ടർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പലപ്പോഴായി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ്, പൊലീസ് വിഭാഗങ്ങളുടെ നിർദേശത്തെത്തുടർന്ന് ഈ പാത ഒഴിവാക്കി തീർത്ഥാടകർക്കു സഞ്ചരിക്കാൻ എരുത്വാപ്പുഴ വഴി സമാന്തര പാത നിർമ്മിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button