KeralaNews

‘ഈ നാട് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണോ? ആഭ്യന്തര മന്ത്രി കെ സുരേന്ദ്രന്‍ ആണോ’; ശ്രീജ നെയ്യാറ്റിന്‍കര

കോഴിക്കോട് വെച്ച് സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേരള പോലീസിനെയും ആഭ്യന്തര മന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര രംഗത്ത്. നടുറോഡില്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പോലീസ് ഇടപെടുന്നില്ലെന്നും വകുപ്പ് തലത്തില്‍ നിന്നും നടപടിയില്ലെന്നും ആരോപണം ഉയരുന്നു.

കേരളം ഭരിക്കുന്നത് യോഗി ആദിത്യനാഥും ഇവിടുത്തെ ആഭ്യന്തര മന്ത്രി കെ സുരേന്ദ്രനും ആണോ എന്ന് ശ്രീജ നെയ്യാറ്റിന്‍കര ചോദിക്കുന്നു. ഒരു സ്ത്രീയെ തെരുവിലിട്ട് സംഘികള്‍ തല്ലിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ മൗനം പാലിക്കും എന്ന് ഇനിയും പിണറായി വിജയന്‍ കരുതരുതെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ തങ്ങള്‍ വരുമെന്നും ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

‘നടുറോഡില്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടിരിക്കുകയാണ്. എന്താണീ നാട്ടില്‍ നടക്കുന്നത്? ഈ നാട് ഭരിക്കുന്നത് യോഗീ ആദിത്യനാഥ് ആണോ? ഇവിടത്തെ ആഭ്യന്തര മന്ത്രി കെ സുരേന്ദ്രന്‍ ആണോ? ഒരു സ്ത്രീയെ തെരുവിലിട്ട് സംഘികള്‍ തല്ലിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ മൗനം പാലിക്കും എന്ന് ഇനിയും പിണറായി വിജയന്‍ കരുതരുത്. താങ്കളുടെ ഒദ്യോഗിക വസതിക്കു മുന്നില്‍ ഞങ്ങള്‍ വരും ആഭ്യന്തര മന്ത്രീ’, ശ്രീജ വ്യക്തമാക്കി.

അതേസമയം, ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ പോലീസ് കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മര്‍ദിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് മര്‍ദ്ദനമേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button