![](https://breakingkerala.com/wp-content/uploads/2025/02/knife-_1200x630xt-780x470.jpg)
ഇടുക്കി: കൊലക്കേസ് പ്രതിയും ഗുണ്ടയുമായിരുന്നയാളെ ക്രൂരമായി കൊല ചെയ്ത കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കൈ വെട്ടി എടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ പറഞ്ഞതനുസരിച്ച് കനാലില്‍ പൊലീസ് ആദ്യം തെരച്ചില്‍ നടത്തിയിരുന്നു. കാഞ്ഞാര്‍ എസ്.എച്ച്.ഒ കെ.എസ് ശ്യാംകുമാര്‍ മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെയും, കെ എസ് ഇ.ബോര്‍ഡിന്റെയും സഹായത്താല്‍ കനാലിലെ വെള്ളം ചെറിയ തോതില്‍ കുറച്ചു.
ഫയര്‍സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റ്റി.കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ പൊലീസിനൊപ്പം ഒമ്പതംഗ സംഘം കനാലില്‍ കാന്തം ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ കൊലയ്ക്ക് ഉയോഗിച്ച വാക്കത്തി കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് തെരച്ചില്‍ തുടങ്ങി 12 മണിയോടെ വാക്കത്തി കണ്ടെടുത്തു.
കീഴടങ്ങിയ പ്രതി ഉള്‍പ്പെടെ എട്ട് പേരുടേയും വിരലടയാളം ശേഖരിച്ചു. പ്രതികളെയെല്ലാം മൂലമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെള്ളിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി. കൊല നടന്നത് മേലുകാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതു കൊണ്ട് ഇനി തെളിവെടുപ്പ് മേലുകാവ് പൊലീസിനാണ്. ഫയര്‍ഫോഴ്സ് ജീവനക്കാരായ ഷിന്റോ ജോസ്, അരവിന്ദ് എസ്.ആര്‍, കെ.പി പ്രവീണ്‍ എന്നിവരാണ് വെള്ളത്തിലൂടെ ശക്തമായ ഒഴുക്കിനെപ്പോലും വകവയ്ക്കാതെ വാക്കത്തിക്കായി തെരച്ചില്‍ നടത്തിയത്.
കേസിലെ പ്രതികളെ കാഞ്ഞാര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മേലുകാവ് സ്വദേശി സാജൻ സാമുവേലിൻ്റെ കൊലപാതകത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൂലമറ്റം കനാലില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റിയ വാക്കത്തി കണ്ടെത്തി. കൊലക്ക് ഉപയോഗിച്ചതും കൈവെട്ടിയെടുത്തതുമായ വാക്കത്തിക്ക് വേണ്ടി ബോംബ് സ്‌ക്വാഡ് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ആദ്യം കണ്ടെത്താനായിരുന്നില്ല.