KeralaNews

പള്ളികളില്‍ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം: പാലിക്കാനാകില്ലെന്ന് സാദിഖ് അലി തങ്ങള്‍

തിരുവനന്തപുരം:പള്ളികളില്‍ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നിബന്ധന പാലിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കിയ സര്‍ക്കാരിന്‍റെ സമീപനം കുരുടൻ ആനയെ കണ്ടപോലെയാണെന്നും സര്‍ക്കാരിന്‍റെ നിബന്ധനകള്‍ അവ്യക്തമാണെന്നും സാദിഖ് അലി പറഞ്ഞു. മുസ്ലിം പള്ളികളില്‍ 40 പേരേ പ്രവേശിപ്പിക്കാമെന്ന നിബന്ധന നിലവിലെ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും അത്തരത്തില്‍ വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മഹല്ലില്‍ എണ്ണം നിശ്ചയിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകും. അത് പരിഗണിക്കാതെ എണ്ണം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് പള്ളിക്കമ്മിറ്റിക്കാരും വിശ്വാസികളും തമ്മിലെ തര്‍ക്കത്തിലേക്കാണ് ചെന്നെത്തുക. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും’- സാദിക്കലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

‘വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നിബന്ധനയും പാലിക്കാനാകില്ല. വാക്സിന്‍ എടുക്കാന്‍ എല്ലാവര്‍ക്കും സൗകര്യം ഇല്ലാത്ത സാഹചര്യമാണ്. ഈ ഘട്ടത്തില്‍ നമസ്കാരത്തിന് കാർമികത്വം വഹിക്കുന്നവർ മുഴുവൻ വാക്സിൻ എടുത്തിട്ടുണ്ടാകണമെന്നില്ല. അങ്ങനെയിരിക്കെ ആ നിബന്ധനയോടും യോജിക്കാനാകില്ല. സര്‍ക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഇളവിലെ സങ്കീർണത ഒഴിവാക്കി ലളിതമാക്കുകയാണ് വേണ്ട. കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം’- സാദിക്കലി തങ്ങള്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button