KeralaNews

‘9 തവണ കേസിൽ പ്രതിയായി, ഇപ്പോഴാണ് ഞാൻ സ്റ്റാറായത്.. ഇനി എന്നെ എല്ലാവരും പേടിക്കും’ അയ്യപ്പനെ കൊലപ്പെടുത്തിയ അജീഷിന്റെ മൊഴി ഞെട്ടിക്കുന്നത്, പ്രതി ‘സൈക്കോ’ അവസ്ഥയിലെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ നഗരമധ്യത്തിൽ തിമഴ്‌നാട് സ്വദേശിയായ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ ജനങ്ങളുടെ മുൻപിലിട്ട് ക്രൂരമായി വെട്ടിക്കൊന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷിനെ(36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അജീഷ് അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് സൈക്കോ അവസ്ഥയിലാണെന്ന് പോലീസ് പറയുന്നു.

റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം പോലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ പറയുന്നു. താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷ് പറഞ്ഞത്. ‘9 തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും’ അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽ തന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി. വർക്ഷോപ്പ് നടത്തിയിരുന്ന അജീഷ് 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. പ്രദേശികമായി അറിയപ്പെട്ടെങ്കിലും എല്ലാവരും അറിയുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. തലസ്ഥാന നഗരത്തിലെത്തി പകൽ ഒരാളെ വെട്ടികൊലപ്പെടുത്തിയതോടെ എല്ലാവരും ഇനി പേടിക്കുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാൻ അജീഷ് പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഇയാളുമായി നേരത്തെ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടത്. അറസ്റ്റിനിടയിലും ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും പ്രതി അക്രമാസക്തനായി. അമിതമായി ലഹരി ഉപയോഗിക്കുന്നതിനാൽ ചോദ്യം ചെയ്യലിനിടെ പലപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button