CricketKeralaNewsSports

തുടര്‍ച്ചയായി ഒരു 10 മത്സരത്തിലെങ്കിലും അവനെ കളിപ്പിക്കൂ,സഞ്ജുവിന് വേണ്ടി പരസ്യമായി വാദിച്ച് രവി ശാസ്ത്രി-വീഡിയോ

വെല്ലിംഗ്‌ടണ്‍: ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇടം നേടിയപ്പോള്‍ ആരാധകരെല്ലാം സന്തോഷിച്ചു കാണും. ലോകകപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് ഒടുവില്‍ സെലക്ടര്‍മാര്‍ സ‍ഞ്ജുവിനെ പിന്തുണക്കാന്‍ തീരുമാനിച്ചുവെന്ന് വിലിയിരുത്തലുകളു വന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ കൊണ്ടുപോയപ്പോള്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ പക്ഷെ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മുമ്പ് കിട്ടിയ നിരവധി അവസരങ്ങളിലും ഒരുപോലെ നിരാശപ്പെടുത്തിയ റിഷഭ് പന്ത് തന്നെയാണ് ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്താകട്ടെ 13 പന്തില്‍ 6 റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിനെ കളിപ്പിക്കാതിരുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

ഇതിനിടെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായശേഷം നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രി സഞ‌്ജുവിന് വേണ്ടി വാദിക്കുന്ന വീഡിയോ പുറത്തുവരികയും ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. ഇര്‍ഫാന്‍ പത്താനും കൃഷ്ണമാചാരി ശ്രീകാന്തും പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു രവി ശാസ്ത്രി സഞ്ജുവിന്‍റെ പേരെടുത്ത് പറഞ്ഞ് യുവതാരങ്ങളെ പിന്തുണക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.

സഞ്ജുവിനെപ്പോലെയുള്ള യുവതാരങ്ങളെ നോക്കു. ഒരു 10 മത്സരങ്ങളിലെങ്കിലും അവനെ അടുപ്പിച്ച് കളിപ്പിക്കു. അതിനുശേഷം തീരുമാനിക്കു, അവന് ഇനിയും അവസരം നല്‍കണോ വേണ്ടേ എന്ന്, മറ്റുള്ളവരെ ഒഴിവാക്കി അവനെ ഒരു 10 മത്സരം അടുപിച്ചു കളിപ്പിക്കു എന്നായിരുന്നു രവി ശാസ്ത്രി ചാനല്‍ കമന്‍ററിക്കിടെ അഭിപ്രായപ്പെട്ടത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കും ഏകദിന പരമ്പരക്കുമുള്ള ടീമിലുണ്ടെങ്കിലും ഇതിനുശേഷം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്ജു ടീമിലില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രം സഞ്ജുവിന് അവസരം നല്‍കുമ്പോള്‍ റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെതിരെ മുമ്പം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ കുപ്പായില്‍ 65 ടി20 മത്സരം പന്ത് കളിച്ചപ്പോള്‍ സഞ്ജുവിന് ഇതുവരെ 16 ടി20 മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button