![](https://breakingkerala.com/wp-content/uploads/2022/08/mv-govindan.webp)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നത് പരിഹാസ്യമായ നിലപാട് ആണെന്നും പദ്ധതി മുന്നോട്ടുപോയത് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സി പി എം വിഴിഞ്ഞത് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി അവസാനിച്ചാൽ കേരളത്തിന്റെ വലിയ സാദ്ധ്യതയാണ് നഷ്ടമാകുകയെന്ന് കരുതി സി പി എമ്മാണ് മുന്നോട്ടു കൊണ്ടുപോയതെന്നും ആ സമയം കോൺഗ്രസ് ഇത് നടത്താതിരിക്കാനാണ് ശ്രമിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. അവർ നടത്താൻ പാടില്ലെന്ന് തിരുമാനിച്ചതാണ്.
എന്നാൽ പദ്ധതി നടത്തുമെന്ന സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും അതിശക്തമായ ഇടപെടലിന്റെ ഫലമായാണ് പദ്ധതി നടപ്പിലായത്. ജനങ്ങൾ സന്തോഷത്തിലാണെന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോർട്ടായി വിഴിഞ്ഞം മാറുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പൽ ‘ഷെൻഹുവ 15’നെ നാളെ ഔദ്യോഗികമായി സ്വീകരിക്കും. വൈകിട്ട് 4ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കപ്പലിന് വാട്ടർ സല്യൂട്ട് നൽകും. 5000ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കും.അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, സി.ഇ.ഒ രാജേഷ്ഝാ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം.
ആദ്യ കപ്പൽ എത്തിയപ്പോൾ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് കിട്ടിയത് 30 കോടിയുടെ വരുമാനമാണ്. ഇവിടെ എത്തിച്ച ക്രെയിനുകളുടെ വിലയുടെ 18 ശതമാനം ജി.എസ്.ടി എന്ന നിലയ്ക്കാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇന്നലെ 30 കോടി രൂപ നികുതിയിനത്തിൽ ട്രഷറിയിൽ അടച്ചു.