32.8 C
Kottayam
Saturday, April 20, 2024

ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ:’ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന’

Must read

മല്ലപ്പള്ളി : പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നാണ് മന്ത്രിയുടെ വിമർശനം. മല്ലപ്പള്ളിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ ഞാൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും


സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ പറഞ്ഞു. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിൽ കോടതിയേയും മന്ത്രി വിമർശിച്ചു. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുകയെന്നും, ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം ഇല്ലാതായി. കൂലികിട്ടാത്ത കാര്യത്തിനായി കോടതിയിൽ പോയാൽ എന്തിനാണ് സമരം ചെയ്തത് എന്നാണ് കോടതി ചോദിക്കുന്നത്. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.’ഇത്രയും വിവരം കെട്ടവർ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴിൽ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്.ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം’. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week