Home-bannerKeralaNews

മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍,വൈദ്യുതി-ഗ്യാസ് കണക്ഷനുകള്‍ വിഛേദിയ്ക്കാന്‍ നോട്ടീസ്,പൊളിയ്ക്കലിനായ് ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു

കൊച്ചി:സുപ്രീംകോടതിയിലെ തിരിച്ചടികള്‍ക്ക് പിന്നാലെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്.പൊളിക്കല്‍ നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് ഉദ്യോഗസ്ഥന്. ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഉടമകള്‍ മര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കെഎസ്ഇബിക്ക് കത്തുനല്‍കി. കെഎസ്ഇബിക്ക് കത്ത് നല്‍കിയതിനൊപ്പം ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാന്‍ വിവിധ എണ്ണ കമ്പനികള്‍ക്കും കത്ത് നല്‍കി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തില്‍ ആവശ്യപ്പെടുന്നത്

മരടിലെ അനധികൃത ഫ്‌ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മരടിലെ ഫ്‌ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും തുടര്‍ന്ന് അത് ക്രമപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കും. ഇങ്ങനെ നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതിവിധിയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.

മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒഴിപ്പിക്കല്‍ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ വേഗം സുപ്രീംകോടതിയില്‍ പോകു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മരടുമായി ബന്ധപ്പെട്ട് മറ്റ് കോടതികള്‍ ഒരു ഹര്‍ജിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധികൂടി ചൂണ്ടികാട്ടി ഹര്‍ജി തള്ളുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിന് കൂട്ടുനിന്നത് കൊണ്ടാണ് നിരപരാധികളായ കുടുംബള്‍ക്ക് ഈ ഗതിവന്നതെന്നായിരുന്നു ഫ്‌ളാറ്റ്് ഉടമകളുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker