ലെസ്ബിയൻസ് ആണോയെന്നാണ് പലർക്കും സംശയം;സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത സമൂഹം’: മഞ്ജു പത്രോസ്

കൊച്ചി: റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് പിന്നീട് ഉറ്റ സുഹൃത്തുക്കളായി മാറിയവരാണ് നടി മഞ്ജു പത്രോസും സിമി സാബുവും. ഇരുവരുടെയും സൗഹൃദം സാമൂഹികമാധ്യമങ്ങളിൽ പല രീതിയിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ച് തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്.
പണ്ട് ഒരു ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുമ്പോൾ എന്താണെന്ന് നോക്കിയിരുന്നവരുണ്ട്. ഇന്ന് ഒരു സ്ത്രീയും സ്ത്രീയും സംസാരിച്ചാലും എന്താണെന്ന് നോക്കും. വളരെ ഊർജസ്വലവും പോസറ്റീവ് എനർജി നൽകുന്നതുമായ ഒരു സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത ഒരു സമൂഹമായി നമ്മൾ അധഃപതിച്ചുപോയി. മഞ്ജു പറഞ്ഞു.
വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നത്. അതൊന്നും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ലെസ്ബിയൻസ് എന്ന് പറഞ്ഞ് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുമാത്രമല്ല ലെസ്ബിയൻസ് എന്ന് പറഞ്ഞ് ആരെയും കളിയാക്കേണ്ട ആവശ്യമില്ല. അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ. താൻ അങ്ങനെയല്ല എന്നതിനാൽ തന്നെ അങ്ങനെ വിളിക്കണ്ട. അങ്ങനെയുള്ളവരെ നോക്കി വാ പിളർന്ന് നിൽക്കേണ്ട ആവശ്യവുമില്ല.
മകനോട് ഐഡന്റിറ്റിയിൽ ഏന്തെങ്കിലും സംശയമുടലെടുത്താൽ തന്നോട് പറയണമെന്നും അമ്മ സഹായിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും മഞ്ജു പറയുന്നു. എന്റെ മകനെ എനിക്ക് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ലല്ലോ. ഇത് വൈകല്യമോ രോഗമോ ഒന്നുമല്ല, അത് അംഗീകരിക്കാൻ സമൂഹത്തിനാണ് കഴിയാത്തതെന്നും മഞ്ജു വിമർശിച്ചു.