
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ വീഡിയോയിൽ പ്രദർശിപ്പിക്കുന്നത് കാണാം. ഇയാൾ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.
പ്രധാനമന്ത്രി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്. കർണാടക പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി തുടങ്ങി.
റോഡ് ഷോയ്ക്ക് പിന്നാലെയാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചത്. ഇന്നലെ ആദിലാബാദിലെത്തിയ മോദി നിരവധി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇന്ന് രാവിലെ സംഗറെഡ്ഡിയിലും മോദി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ദേവസ്ഥാനത്തിൽ എത്തിയ മോദി ക്ഷേത്രദർശനം നടത്തി. മോദിയെ ‘വല്യേട്ടൻ’ എന്നാണ് ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്.