KeralaNews

മരുമകളുടെ സ്വര്‍ണം മോഷ്ടിച്ചു പണയപ്പെടുത്തിയ കേസ്; ഒളിവില്‍ പോയ വീട്ടമ്മ അറസ്റ്റില്‍: മരുമകളുടേയും മകളുടേയും സ്വര്‍ണം മോഷ്ടിച്ച വീട്ടമ്മ 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട്

ചെറുതോണി: വീട്ടിലുള്ളവര്‍ ആരും അറിയാതെ മരുകമളുടേയും മകളുടെയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു പണയപ്പെടുത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സ്വര്‍ണം മോഷ്ടിച്ചതായി മരുമകള്‍ നല്‍കിയ പരാതിയിലാണ് അച്ചന്‍കാനം പഴയചിറയില്‍ ബിന്‍സി ജോസിനെ (53) അറസ്റ്റ് ചെയ്തത്. മരുമകളുടെ 14 പവന്‍ സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ച് പണയം വെച്ചത്.

മാസങ്ങള്‍ക്ക് മുമ്പാണ് മകനും മരുമകളും ചേര്‍ന്ന് ബിന്‍സി ജോസിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ഒളിവില്‍ പോകുക ആയിരുന്നു. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയും (49) അറസ്റ്റിലായി.

മരുമകള്‍ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ബിന്‍സി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതിനാല്‍ നടപടികള്‍ വൈകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയി.

മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയപ്പോള്‍ തങ്കമണി എസ്എച്ച്ഒ എം.പി.എബിയുടെ നേതൃത്വത്തിലാണു പിടികൂടിയത്. മകളുടെയും മരുമകളുടേയും സ്വര്‍ണം തട്ടിയെടുത്തതിന് പുറമേ ലക്ഷങ്ങളുടെ പണമിടപാടും ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

ഭാര്യയുടെയും സഹോദരിയുടെയും സ്വര്‍ണം അമ്മ ബിന്‍സി മോഷ്ടിച്ചെന്നും പൊലീസ് നടപടി വൈകുകയാണെന്നും കാട്ടി, സൈനികനായ മകന്‍ അഭിജിത്ത് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

മകള്‍ മീരയുടെ 10 പവന്റെ ആഭരണവും മരുമകള്‍ സന്ധ്യയുടെ 14 പവന്‍ സ്വര്‍ണാഭരണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി ബിന്‍സി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണു കേസ്.

കൂടാതെ തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയംസഹായ സംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയായി കൈക്കലാക്കിയെന്നും പരാതിയുണ്ട്. പരാതി നല്‍കിയവരില്‍ നിന്നു ലഭ്യമായ കണക്കനുസരിച്ച് ഏകദേശം 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker