InternationalNews

60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കില്ലെന്ന നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ കുവൈറ്റ്

കുവൈറ്റ് സിറ്റി: 60 വയസ്സ് കഴിഞ്ഞവരും സര്‍വകലാശാല ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ കുവൈറ്റ് ആലോചിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഏതാനും വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം കുവൈറ്റ് ഭരണകൂടം ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ ഏതാനും ആഴ്ചകള്‍ക്കിടയില്‍ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ചില വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുക.കുവൈറ്റില്‍ ജനിച്ച പ്രവാസികളാണ് ഇളവ് ലഭിക്കുന്ന വിഭാഗങ്ങളിലൊന്ന്. ഇവര്‍ക്ക് ബിരുദമില്ലെങ്കിലും രാജ്യത്ത് തുടരാന്‍ അനുവദിക്കും.

30 വര്‍ഷമോ അതില്‍ കൂടുതലോ കാലമായി കുവൈറ്റില്‍ താമസിക്കുന്നവരെയും നിയമത്തില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇവര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് ഇളവ് അനുവദിക്കുക. എന്നു മാത്രമല്ല, വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള വാര്‍ഷിക ഫീസ് കൂടുതല്‍ ഈടാക്കുകയും ചെയ്യും. കുവൈറ്റില്‍ മറ്റ് കുടുംബാംഗങ്ങളുള്ളവരാണെങ്കില്‍ ഇളവ് നല്‍കപ്പെടുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് ആശ്രിത വിസയാക്കി മാറ്റുന്നതിനെ കുറിച്ചും ആലോചിക്കും.

ഇളവ് നല്‍കപ്പെടുന്നവര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള പ്രത്യേക ഫീസായി 3000 കുവൈറ്റ് ദിനാറായിരുന്നു പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നിശ്ചയിച്ചിരുന്നതെങ്കിലും സര്‍ക്കാരില്‍ നിന്നും സിവില്‍ സൊസൈറ്റിയില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി അത് 2000 ദിനാറായി കുറയ്ക്കാനും തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഈ വര്‍ഷം ആദ്യം മുതലാണ് 60 കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പിലാകുന്നതോടെ 70,000 പേര്‍ക്ക് ഈ വര്‍ഷം കുവൈത്ത് വിട്ടുപോവേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button