
തിരുവനന്തപുരം: ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ എമ്പുരാന്റെ നിര്‍മാതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
‘സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപകാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്. സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്.
ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ്. വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കഴിഞ്ഞ ഒമ്പതുകൊല്ലങ്ങളായി കാണുന്ന രീതിയില്‍ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു’, അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘എമ്പുരാൻ’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങൾ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാർ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികൾ ഈ സിനിമയ്ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.
ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോൾ അതിനെതിരെ അസഹിഷ്ണുത പുലർത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാർട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മൾ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാർ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടർത്തിക്കൊണ്ട് നിരവധി സിനിമകൾ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവർ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?
ഇത്തരം വർഗ്ഗീയവാദികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്ക്കെതിരെ വർഗ്ഗീയ പരാമർശങ്ങളുമായി സംഘപരിവാർ അനുകൂലികൾ പരസ്യമായി രംഗത്ത് വരുമ്പോൾ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വർഗ്ഗീയവാദികൾക്ക് പേക്കൂത്ത് കാണിക്കാൻ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയിൽ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.