
തൊടുപുഴ: കഴിഞ്ഞ ദിവസമാണ് ഇടുക്കിയെ നടുക്കിയ ക്രൂരത നടന്നത്. രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം ആദ്യം തൊഴിലാളികൾ കണ്ടപ്പോൾ തന്നെ പലരും മുഖം തിരിച്ചു. കാരണം നായ്ക്കൾ പിഞ്ചു ശരീരത്തെ പാതിയും ഭക്ഷിച്ച നിലയിലായിരുന്നു. ഇപ്പോഴിതാ, കേസിൽ വൻ വഴിത്തിരിവ് ആണ് സംഭവിച്ചിരിക്കുന്നത്. കുട്ടിയെ സ്വന്തം അമ്മ തന്നെ കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി രാജാക്കാട് പോലീസ് വ്യക്തമാക്കി. പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറന്റെ (21) അറസ്റ്റ് രേഖപ്പെടുത്തി.
കേസിനെ കുറിച്ച് പോലീസ് പറയുന്നത്..പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമു ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളിൽനിന്നു മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം സോറൻ ജോലിക്ക് പോയിരുന്നില്ല.
ഉടനെ ഇവർ ആരുമറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പോലീസിന്റെ നിഗമനം. മോത്തിലാൽ മുർമുവിന് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. നായ്ക്കൾ പകുതി ഭക്ഷിച്ച് നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടൻ തന്നെ വിവരം രാജാക്കാട് പൊലീസിനെ അറിയിച്ചു.
രാജാക്കാട് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശിയായ പൂനം സോറൻ എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നും അതിനാലാണ് കുഴിച്ചിട്ടതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ചാക്കിൽ കെട്ടിയാണ് കുഴിച്ചിട്ടത്.
ഇവരുടെ ആദ്യ ഭർത്താവ് ഏഴ് മാസം മുൻപ് മരിച്ചിരുന്നു. ഡിസംബറിൽ മോത്തിലാൽ മുർമു എന്നയാളെ വിവാഹം കഴിച്ചു. യുവതിയുടെ ആദ്യ ബന്ധത്തിൽ ഉള്ളതാണ് കുഞ്ഞ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് രാജാക്കാട് പോലീസ് പറഞ്ഞിരുന്നു.