37 C
Kottayam
Tuesday, April 23, 2024

ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങി; 14 കിലോ കഞ്ചാവുമായി കോഴിക്കോട്ട് പിടിയിൽ

Must read

കോഴിക്കോട്: കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും പിടിയില്‍. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. ശാന്തിനഗറിലെ ശ്രീനി(42), സീന എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി  വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്നും, സീനയെ രണ്ടുകിലോഗ്രാം കഞ്ചാവുമായി  വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തത്. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏഴുലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ ശ്രീനിയും സീനയും സമാന കുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയവരാണ്. ഒരു കാലത്ത് കോഴിക്കോട്ടെ മയക്കുമരുന്നുകളുടെ പ്രധാന വിതരണ കേന്ദ്രമായിരുന്നു  പഴയ ബംഗ്ലാദേശ് കോളനിയെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ശാന്തി നഗര്‍ എന്നാണ് ബംഗ്ലാദേശ് കോളനി അറിയപ്പെടുന്നത്. പൊലീസിന്‍റെയും സാമൂഹ്യ പ്രവര്‍ത്തകരുടേയും നിരന്തരമായ ഇടപെടലുകളിലൂടെയാണ്  പഴയ കുപ്രസിദ്ധിയില്‍ നിന്നും  ‘ശാന്തിനഗർ’ ആയി പ്രദേശം മാറിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർ പടിക്ക് പുറത്തായതിന്‍റെ ആശ്വാസത്തിലായിരുന്നു നാട്ടുകാർ. വർഷങ്ങൾക്ക് ശേഷമാണ് ശാന്തിനഗര്‍ നിവാസികള്‍ ഒരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്,  ഇവിടെ നിന്ന് കൂടൊഴിഞ്ഞ മയക്കുമരുന്നു വിതരണക്കാർ വീണ്ടും ഇവിടേക്ക് തിരിച്ചെത്തിയതിന്‍റെ ആശങ്കയിലാണ് ജനങ്ങള്‍.

അതേസമയം  പ്രദേശത്ത് കനത്ത പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് കേസുകളൊന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പ്രദേശവാസികളോട് പറഞ്ഞു.

കോഴിക്കോട് സിറ്റി ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.  എസ്.ഐ. യു. ഷിജു, മനോജ് എടയേടത്ത്, എ.എസ്.ഐ. അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ. കെ. അഖിലേഷ്, അനീഷ് മൂസൻവീട്, സി.പി.ഒ. മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ. മാരായ യു. സനീഷ്, കെ. ഷാജി, വി.കെ. അഷറഫ്, എസ്.സി.പി.ഒ. നവീൻ, ഇ. ലിനിജ, സി.പി.ഒ. രഞ്ജിത്, രജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week