ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സിന്റെ മരണം പ്രതിഷേധം ഇരമ്പുന്നു,പോസ്റ്റ്‌മോര്‍ട്ടം ഇന്ന്‌

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന  സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. 

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട പാലത്തറ സ്വദേശി രശ്മി രാജിനുണ്ടായത് (33) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കല്‍ കോേളജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡിക്കല്‍ കോേളജ് മോര്‍ച്ചറിയില്‍.

2015-16 വര്‍ഷം മുതലാണ് രശ്മി രാജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിക്കെത്തിയത്. ഭര്‍ത്താവ്: തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്തുവിളാക്കത്ത് വിനോദ്കുമാര്‍. തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതിമാരുടെ മകളാണ്.

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്റ്റോറന്റില്‍നിന്ന് രണ്ടുദിവസം മുന്‍പ് ഭക്ഷണം കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.

മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ: കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കി

പത്തനംതിട്ട: മല്ലപ്പള്ളിയിൽ എഴുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ചടങ്ങിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സർവ്വീസിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മാമോദിസ ചടങ്ങിന് ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ ഓവൻ ഫ്രഷ് കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിൻ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ ജില്ലാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം ഉണ്ടായത്. ഭക്ഷണസാംപിളുകൾ ശേഖരിച്ച ഉദ്യോഗസ്ഥർ അവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയിൽ അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും എന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News