കണ്ണൂർ: കൊട്ടിയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), മകൻ നെബിൻ ജോസഫ് (6) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഇരട്ടത്തോട് ബാവലിപ്പുഴയിൽ തടയണകെട്ടി വെള്ളം കെട്ടിനിറുത്തിയതിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിജോയും നെബിനും. നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മകൻ പുഴയിൽ മുങ്ങി പോവുകയായിരുന്നു. ചെളിയിൽ കുടുങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ലിജോയും ചെളിയിൽ അകപ്പെട്ടു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ അച്ഛനേയും മകനേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തലക്കാണി യുപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് നെബിൻ. ഇരട്ടി എജെ ഗോൾഡ് ജ്വല്ലറിയിലെ ജീവനക്കാരനാണ് ലിജോ.