ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിയ്ക്കുന്നു,കളമൊഴിയുന്നത് ലോകക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനക്കാരന്‍

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ സ്റ്റ്യുവര്‍ട്ട് ബ്രോഡ് ആഷസ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഓവലില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുശേഷമാണ് താരം ക്രിക്കറ്റിനോട് വിടപറയുക. മത്സരത്തിന്റെ മൂന്നാം ദിനമാണ് ബ്രോഡ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

37 കാരനായ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളറും അഞ്ചാമത്തെ ബൗളറുമാണ്. ആഷസ് പരമ്പരയിലൂടെ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് നേട്ടം 600 ആക്കി ഉയര്‍ത്തിയിരുന്നു. ‘ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റാണ് എന്റെ കരിയറിലെ അവസാന ക്രിക്കറ്റ് മത്സരം. മനോഹരമായ ഒരു യാത്രയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെയും നോട്ടിങ്ങാംഷയറിന്റെയും കുപ്പായം അണിയാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്’- ബ്രോഡ് പറഞ്ഞു.

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റിയുവര്‍ട്ട് ബ്രോഡ് 2006 ഓഗസ്റ്റ് 28-ാണ് ആദ്യമായി ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്. ട്വന്റി 20 മത്സരത്തിലൂടെ അരങ്ങേറ്റം നടത്തിയ താരം പിന്നീട് ഏകദിന-ടെസ്റ്റ് ടീമുകളുടെ ഭാഗമായി. 2014-ല്‍ ട്വന്റി 20യും 2016-ല്‍ ഏകദിനവും നിര്‍ത്തിയ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്തുകയായിരുന്നു.

ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 167 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ 602 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 121 ഏകദിനങ്ങളില്‍ നിന്ന് 178 വിക്കറ്റുകളും 56 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 65 വിക്കറ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ബ്രോഡ്.

സഹതാരമായ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍. ബ്രോഡ് 121 ഏകദിനത്തിലും 56 ട്വന്റി 20യിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

2007 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. കഴിഞ്ഞയാഴ്ച നാലാം ആഷസ് ടെസ്റ്റിലാണ് 37കാരനായ ബ്രോഡ് 600 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടം സ്വന്തമനാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ മാത്രം 151 വിക്കറ്റ് നേടിയിട്ടുണ്ട്. 2015ല്‍ ഓസ്‌ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ ഇന്ത്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

 ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 9 വിക്കറ്റിന് 389 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 377 റണ്‍സ് മുന്നിലാണ്. രണ്ട് റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡും എട്ട് റണ്‍സുമായി ജയിംസ് ആന്‍ഡേഴ്‌സനുമാണ് ക്രീസില്‍. 106 പന്തില്‍ 91 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ജോണി ബെയ്ര്‍‌സ്റ്റോ (78), സാക് ക്രോളി (73) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ബെന്‍ ഡക്കറ്റും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 42 റണ്‍സ് വീതം നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ടോഡ് മര്‍ഫി മൂന്നും വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ഓസീസ് 2.1ന് മുന്നിട്ട് നില്‍ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News