
പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.