KeralaNews

അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണ്ണം കടത്തിയെന്ന് കസ്റ്റംസ്; കൊടി സുനിയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണ അപഹരണത്തിനും ചുക്കാന്‍ പിടിച്ചതായാണ് പ്രാഥമിക വിവരം. കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം കൊടുത്തെന്നും റിപ്പോര്‍ട്ട്.

അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലേക്ക് എത്തിയത് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്താണ്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണം എത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം സംഘങ്ങള്‍ക്ക് പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നാണ് വിളിപ്പേരെന്നും വിവരം.

അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍, എസ്‌കോര്‍ട്ട് സംഘങ്ങള്‍, തട്ടിയെടുക്കുന്ന സംഘങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സംഘങ്ങളാണ് ഈ രംഗത്തുള്ളത്.

സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ നേരത്തെയും സമാന കേസുകളില്‍ ഇടപെട്ടതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം.

കണ്ണൂരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണക്കടത്ത് സംഭവങ്ങളില്‍ അര്‍ജുനടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുള്ള പങ്ക് അന്വേഷിക്കും. സ്വര്‍ണക്കടത്തില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം കൂത്തുപറമ്പില്‍ ക്വറന്റീനില്‍ ഇരുന്ന യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിലും കണ്ണൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button