CrimeNationalNews

പൂജ കഴിഞ്ഞാൽ ‘നോട്ടുമഴ’ പെയ്യുമെന്ന് വിശ്വസിപ്പിച്ചു; യുവതിയെ നഗ്നയാക്കി പീഡിപ്പിച്ചു, അറസ്റ്റ്

രാജ്‌കോട്ട്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25-കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25-കാരിക്ക് മന്ത്രിവാദിയെന്ന് അവകാശപ്പെടുന്നയാളെ പരിചയപ്പെടുത്തിയത്. ഫൈസലും കാറ്ററിങ് ബിസിനസുകാരനാണ്. ആദ്യഘട്ടത്തില്‍ ഇയാളുടെ ശക്തിയെക്കുറിച്ച് ഫൈസല്‍ വിവരിച്ചപ്പോള്‍ യുവതി വിശ്വസിച്ചിരുന്നില്ല. എന്നാല്‍, നേരിട്ട് കണ്ടശേഷം വിശ്വസിച്ചാല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞതോടെ അയാളെ കാണാമെന്ന് യുവതി സമ്മതിച്ചു. ഇതനുസരിച്ചാണ് ഇയാള്‍ക്കൊപ്പം ഡിസംബര്‍ ഒന്‍പതിന് മെസ്വാന്‍ ഗ്രാമത്തില്‍ അയാളെ കാണാനെത്തിയത്. സ്ഥലത്തെത്തിയപ്പോള്‍ ഒരു യുവതി തേങ്ങയുടെ മുകളിലിരിക്കുന്ന കാഴ്ചയാണ് പരാതിക്കാരി കണ്ടത്. തൊട്ടുപിന്നാലെ മന്ത്രവാദിയെന്ന് അവകാശപ്പെടുന്നയാളുടെ സഹായികളെത്തി ഈ യുവതിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഈ യുവതിയെ ഉപയോഗിച്ച് പൂജ നടത്താന്‍ മന്ത്രവാദിക്ക് താത്പര്യമില്ലെന്ന് പറഞ്ഞാണ് ഇവരെ എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മുറിയിലെത്തിയശേഷം വസ്ത്രങ്ങള്‍ അഴിക്കാനാണ് ദുര്‍മന്ത്രവാദി പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞാണ് വിവസ്ത്രയാകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, തൊട്ടുപിന്നാലെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 25-കാരിയുടെ പരാതിയില്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ചില നിര്‍ദേശങ്ങള്‍ നല്‍കിയാണ് പരാതിക്കാരിയെ പ്രതി പറഞ്ഞയച്ചത്. പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും അതിനാല്‍ വീണ്ടും വരണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 14-ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാല്‍, വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

അറസ്റ്റിലായ ഭഗ്ഥാരിയ ജുനഗദ് സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇയാള്‍ക്കൊപ്പം സഹായികളായ വിജയ് വഗേല, നരന്‍ ഭോര്‍ഗഥാരിയ, സിക്കന്ദര്‍ ദേഖായ, യുവതിയുടെ സുഹൃത്ത് ഫൈസല്‍ പര്‍മാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിയിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button