NationalNews

യുവാവിനെപ്പറ്റി ചോദിച്ചു; അമ്മയ്‌ക്കൊപ്പംചേർന്ന് മകൾ അച്ഛനെ പോക്‌സോ കേസിൽ കുടുക്കിയെന്ന് പരാതി

തൃശ്ശൂർ: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തിൽ പോലീസ്‌കൂടി ആരോപണ നിഴലിലാണ്.

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊതുപ്രവർത്തകൻകൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകൾ അഞ്ചാം വയസ്സുമുതൽ അച്ഛനോടൊപ്പമായിരുന്നു താമസം.

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകൾ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോൾ അന്വേഷിച്ച അച്ഛൻ വീട്ടുപറമ്പിൽ മകളെയും ഒരു യുവാവിനെയും ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇത് ചോദ്യംചെയ്തതിൽ കുപിതയായ മകൾ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയി.

കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ അച്ഛൻ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വാടാനപ്പള്ളി പോലീസിൽ പരാതിപ്പെടാനെത്തിയപ്പോഴാണ് മകൾ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ‌

മകൾ നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽക്കഴിഞ്ഞ അച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയും പോലീസും ചേർന്ന് നടത്തിയ പിന്നാമ്പുറ കഥകൾ അറിഞ്ഞത്. അമ്മയുടെ പ്രേരണയിൽ കുട്ടി പരാതിപ്പെടുകയായിരുന്നുവെന്നാണറിവ്. ‌നേരത്തെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഡിവൈ.എഫ്.ഐ. പ്രവർത്തകനെ മർദിച്ച കേസിൽ പോലീസിനെതിരേ സാക്ഷി പറഞ്ഞയാളാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾ.

കുട്ടിയുടെ പരാതി കിട്ടിയ ഉടൻ പോലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റുചെയ്ത് ക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ മർദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തി. കള്ളക്കേസാണെന്നും പോലീസും ഇതിന് കൂട്ടുനിന്നെന്നും തെളിവുകൾ സഹിതം ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

പോക്സോ കേസ്; അമ്മയുടെ സുഹൃത്തിന് ആറു വർഷം കഠിനതടവ്

തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിനെ പോക്സോ നിയമപ്രകാരം ശിക്ഷിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വേണുവിന്റെ മകൻ വിനയനെ (39) യാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. ആറു വർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. പോലീസ് നടപടി ഭയന്ന് പെൺകുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.

2018 മേയ് മുതൽ ജൂലായ് വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15-കാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരുകയും കുട്ടിയെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പല തവണ അമ്മയോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാവത്തതിനെത്തുടർന്ന് കുട്ടി സ്കൂളിലെ പ്രധാനാധ്യാപികയോട് വിവരം പറയുകയും ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പേരാമംഗലം പോലീസ് കേസെടുത്ത് പെൺകുട്ടിയെ ചൈഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടർ ഹോമിലാക്കി.അഡ്വ. ലിജി മധുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker