ഭാര്യയെ കഴുത്തിൽ കയറിട്ട് മുറുക്കിയാണ് കൊലപ്പെടുത്തി;കൊച്ചിയില്‍ 72 കാരന്‍ പിടിയില്‍

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. പാറക്കടവ് പുളിയനം മില്ലും പടി ഭാഗത്ത് ബാലൻ (72) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഭാര്യ ലളിത (62) യെയാണ് ഇയാൾ കൊലപ്പെടുത്തിയത്. സംഭവശേഷം കടന്നു കളഞ്ഞ ബാലനെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക  ടീം ചേർത്തലയിൽ നിന്നുമാണ് പിടികൂടിയത്.

കഴിഞ്ഞ 20 ന് ആണ് സംഭവം. വീടിന്റെ ഹാളിൽ വച്ച് കഴുത്തിൽ കയറിട്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭാര്യയോടുളള വിരോധമാണ് കൊലപാതകത്തിന്റെ കാരണമായിപ്പറയുന്നത്.

സംഭവത്തിന് ശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിലായിരുന്നു. ഡി വൈ എസ് പി എ പ്രസാദ്, ഇൻസ്പെക്ടർ പി ലാൽ കുമാർ , എസ് ഐ മാർട്ടിൻ ജോൺ, എ എസ് ഐമാരായ രാജേഷ് കുമാർ, കെ പി വിജു, സീനിയർ സി പി ഒ -മാരായ അജിത തിലകൻ , ദിലീപ് കുമാർ, എബി സുരേന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അതേസമയം, വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ നൂൽപ്പുഴ  പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍  കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. 

നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലി സ്ഥലത്തു നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്.  മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. 

കോടതിയില്‍ ഹാജരാക്കിയ ആദിത്യനെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിൽ കുട്ടിയുടെ വീട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലീസ് വിശദമായി സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. ആത്മഹത്യയിലേക്ക് നയിച്ച ചാറ്റുകൾ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പൊലീസ്  കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News