NationalNews

ബിടിഎസിനെ കാണണം,14000 രൂപയുമായി മൂന്ന് 13 കാരികള്‍ വീടുവിട്ടു,എത്തിപ്പെട്ടത് ചെന്നൈയില്‍,പിന്നീട് സംഭവിച്ചത്‌

ചെന്നൈ: കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണുന്നതിനായി വീടുവിട്ടിറങ്ങിയ 13 വയസുവീതമുളള മൂന്ന് പെൺകുട്ടികളെ കട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് തമിഴ്നാട് കരൂർ സ്വദേശികളായ പെൺകുട്ടികളെ വീടുകളിൽ നിന്നും കാണാതായത്. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പൽ മുഖേന കൊറിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. 14,000 രൂപയുമായാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

ബിടിഎസിനെ കാണുന്നതിനായി ഒരുമാസം മുൻപ് തന്നെ നാടുവിടാനായിരുന്നു ഇവരുടെ പദ്ധതി. തമിഴ്നാട് ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ കയറി, അവിടെ നിന്ന് എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തി. പിന്നീട് കപ്പൽക്കയറി കൊറിയയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ ചെന്നൈ എത്തുന്നതിന് മുൻപുതന്നെ പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

ആദ്യ ആവേശം മാറിയപ്പോൾ പരിഭ്രമിച്ചുപോയ പെൺകുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ, വെല്ലൂരിനടുത്തുള്ള കട്പാടി സ്റ്റേഷനിൽനിന്നാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഇപ്പോൾ വെല്ലൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ മാതാപിതാക്കളെത്തിയശേഷം നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ മാസം നാലിനാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. രണ്ടു ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മൂന്നാമത്തെ ഹോട്ടലിൽ 1,200 രൂപയ്ക്ക് മുറിയെടുത്തു.

ചെന്നൈയിൽ എത്തിയതിന് പിന്നാലെ കുട്ടികൾക്ക് തളർച്ച അനുഭവപ്പെടുകയും തുടർന്ന് പിറ്റേന്ന് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. തിരികെയുളള യാത്രയ്ക്കിടെ കട്പാടി സ്റ്റേഷനിൽ ഭക്ഷണം വാങ്ങാനിറങ്ങി. തിരിച്ചെത്തിയപ്പോൾ ട്രെയിൻ പോകുകയായിരുന്നു. ഇതോടെയാണ് സംശയം തോന്നി പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button