![](https://breakingkerala.com/wp-content/uploads/2023/06/n5064319101685942642787593c67e027558496f5699be70b0af57f820005f23b95f85b5a0111ddfecb9082.jpg)
തൃശൂര്‍; നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍.
പരിപാടി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുധിയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മുൻസീറ്റിലാണ് സുധി ഇരുന്നിരുന്നത്. എയര്‍ബാഗ് മുറിച്ചാണ് സുധിയെ പുറത്തെടുത്തത്.
വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂര്‍ കയ്പമംഗലത്തുവച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്ബോള്‍ സുധി അബോധാവസ്ഥയിലായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.
ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും ഇന്നലെ വടകരയിലെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂര്‍ത്തിയായത്. തുടര്‍ന്ന് രാത്രി തന്നെ അവിടെനിന്ന് മടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടമുണ്ടാകാൻ കാരണമായത് എന്നാണ് കരുതുന്നത്.