FLIGHT ✈️ വിമാനത്തിൽ അർധനഗ്നയായി ഇറ്റാലിയൻ യുവതി, ജീവനക്കാർക്കുമേൽ തുപ്പി;അറസ്റ്റിൽ
മുംബൈ: അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയാണ് സംഭവം.എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ 45 കാരിയായ ഫ്ളയർ പൗള പെറൂച്ചിയോ മദ്യപിച്ചതിനുശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്നമുണ്ടാക്കിയത്. ക്വാബിന് ക്രൂ ആവശ്യം നിരസിച്ചതോടെ ഇവര്‍ അപമര്യാദയായി പെരുമാറുകയും ജീവനക്കാര്‍ക്കുമേല്‍ തുപ്പുകയും ചെയ്തുവെന്നാണ് പരാതി.
തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും ചെയ്തു. ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം ക്യാബിൻ ക്രൂ അംഗങ്ങൾ പെറൂച്ചിയോയെ കീഴടക്കി.
വസ്ത്രം ധരിപ്പിച്ച് പുലർച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ പിൻവശത്തുള്ള സീറ്റിൽ കെട്ടിയിട്ടു. അന്ധേരി കോടതിയിൽ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തു, കേസിൽ കുറ്റപത്രവും സമർപ്പിച്ചു. തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടു.
പെരുച്ചിയോയുടെ മെഡിക്കൽ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് യാത്രയ്ക്കിടെ ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാർ പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിസ്താരയുടെ ക്യാബിൻ ക്രൂ അംഗം എൽഎസ് ഖാന്റെ (24) പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എക്കോണമി ടിക്കറ്റെടുത്ത ശേഷം ബിസിനസ് ക്ലാസിൽ ഇരിക്കരുതെന്ന് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അവൾ എന്റെ മുഖത്ത് അടിച്ചു. മറ്റൊരു ക്യാബിൻ ക്രൂ അംഗം എന്നെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ അവളുടെ മേൽ തുപ്പിയെന്നും പരാതിക്കാരൻ പറഞ്ഞു.
വിമാനത്തിലെ മോശം സർവീസിനെത്തുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 25,000 രൂപ കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. യുവതിയെ വാഷ്റൂമിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും പൊലീസ് അവളുടെ പാസ്പോർട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും ഇവർ കോടതിയിൽ പറഞ്ഞു.