KeralaNews

ശബരിമലയിൽ കനത്ത മഴ,പമ്പ കരകവിഞ്ഞു,പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിർദ്ദേശം

ശബരിമല:സന്നിധാനത്ത് കനത്ത മഴ. ത്രിവേണിയിൽ പമ്പാ നദി കരകവിഞ്ഞു ജലനിരപ്പുയർന്നതോടെ തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരക്ക് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (18.11.2021) രാവിലെ 10ന് റിസര്‍വ്വോയറിന്റെ ജലനിരപ്പ് 983.5 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും കാലാവസ്ഥ പ്രവചനം പ്രകാരം വൃഷ്ടി പ്രദേശത്ത് മഴ തുടരുമെന്നതിനാലും, കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം ഇന്ന് (18.11.2021) രാവിലെ 10 മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുന്നതുമായിരിക്കും. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മിന്നൽ പ്രളയം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിക്കുകയും 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കനത്തമഴയെ തുടർന്ന് അണക്കെട്ട് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകിയതിനെ തുടർന്നാണ് കടപ്പ ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടായത്.

ചെയ്യൂരു നദി കരകവിഞ്ഞൊഴുകിയതാണ് ദുരിതം വിതച്ചത്. നന്ദല്ലൂരിലെ സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തിന്റെ അടിയിലായി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിൽ ശക്തമായ മഴ തുടരുകയാണ്. തിരുമല, കടപ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. തിരുമലയിൽ നൂറ് കണക്കിന് ഭക്തരാണ് കുടുങ്ങിക്കിടക്കുന്നത്.

കനത്ത മഴയില്‍ (Tamin Nadu Rain) വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് (Wall collapse) നാല് കുട്ടികളടക്കം ഉറങ്ങിക്കിടന്ന ഒമ്പത് പേര്‍ മരിച്ചു(9 dead). തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ പെര്‍ണാംപട്ട് പ്രദേശത്താണ് ദാരുണ സംഭവം. സംഭവത്തില്‍ പൊലീസ് (Police) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin) അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സക്കായി 50000 രൂപ അടിയന്തരമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. പരിക്കേറ്റ ഒമ്പത് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നദിക്കരയിലെ വീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. നദിയില്‍ വെള്ളം പൊങ്ങിയാല്‍ അയല്‍പക്കത്തെ കോണ്‍ക്രീറ്റ് വീട്ടിലായിരുന്നു ഇവര്‍ ഉറങ്ങിയിരുന്നത്. എന്നാല്‍ സംഭവ ദിവസം ഇവര്‍ വീടിനുള്ളില്‍ കഴിഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്തമഴ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ മഴയില്‍ 10 പേര്‍ മരിച്ചു. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് തമിഴ്‌നാട്ടിലുണ്ടായത്. കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. ആയിരത്തോളം വീടുകളും തകര്‍ന്നു. ചെന്നൈയടക്കമുള്ള പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button