
കൊല്ലം: 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയിൽ നിന്ന് കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയിൽ നിന്ന് 90.45 ഗ്രാം എം ഡി എം എ കണ്ടെത്തി.
ഇന്നലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പനയം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
യുവതി നേരത്തെയും എം ഡി എം എ കേസിൽ പ്രതിയാണ്. കർണാടകത്തിൽ നിന്ന് വാങ്ങിയ എം ഡി എം എ കൊല്ലം നഗരത്തിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു.
കൊല്ലം എ സി പി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്ത് വച്ച് കാർ കണ്ടു. പൊലീസ് കൈ കാണിച്ചിട്ടും നിറുത്തിയില്ല. തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്.
ശക്തികുളങ്ങര ഇൻസ്‌പെക്ടർ ആർ. രതീഷ്, എസ്.ഐ സുരേഷ് കുമാർ, ഡാൻസാഫ് എസ്,ഐമാരായ സായിസേനൻ, ആർ, രാജേഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ ബൈജു ജെറോം, സീനു, മനു, സജു, ഷെഫീഖ്, അനു, അനൂപ്, സുനിൽ, ദിലീപ്, വനിതാ പൊലീസ് അംഗങ്ങളായ ശാരിക, ആൻസി, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.