
തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ കുട്ടികളിൽ വർധിച്ചുവരുന്ന അക്രമണവാസനങ്ങളും ലഹരി ഉപയോഗങ്ങളും കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കർശന നിർദ്ദേശങ്ങളാണ് അധ്യാപകർക്ക് നൽകിയിരിക്കുന്നത്. പരീക്ഷയുടെ അവസാന ദിവസം കുട്ടികളെ പരമാവധി ശ്രദ്ധിക്കണം എന്നാണ് മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നത്.
സ്‌കൂളുകളിൽ അടിപിടി ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശത്തിൽ പ്രധാനമായി പറയുന്നു. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ ആണ് മന്ത്രി നിർദേശം നൽകിയിരിക്കുകയാണ്.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി യോഗം വിളിച്ചുചേർത്തത്.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും യോഗത്തിൽ പറഞ്ഞു.