
കൊച്ചി: എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഒരുകലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും സതീശന്‍ എഫ്.ബിയില്‍ കുറിച്ചു.
അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. സംഘപരിവാറിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ല.മാത്രമല്ല ചരിത്രത്തത്തെവളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ തങ്ങള്‍ക്കനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാര്‍ കരുതുന്നതെന്നും സതീശന്‍ കുറിച്ചു.
വൻ ഹൈപ്പിലാണ് എമ്പുരാൻ എത്തിയത്. വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തുകയും ചെയ്‍തു എമ്പുരാൻ. വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായിരിക്കുകയാണ് എമ്പുരാൻ. വിദേശത്ത് നിന്ന് മാത്രമുള്ള കളക്ഷനില്‍ ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്.
മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തിയാണ് മോഹൻലാല്‍ ചിത്രം ഒന്നാമത് എത്തിയത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.
ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത്
ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്.
ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ ആണ് പ്രേക്ഷകർക്ക് നേരത്തെ പരിചയപ്പെടുത്തിയത്.