InternationalNews

ആളില്ലാത്ത റോബോട്ടിക് വാഹനങ്ങള്‍; റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന്‍ സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍

കീവ്: റഷ്യയുടേത് വമ്പന്‍ പടയാണെങ്കിലും വിറയ്ക്കാതെ പോരാടുന്നതാണ് യുക്രെയിന്‍ പട്ടാളത്തിന്റെ വിരുത്. വെടിനിര്‍ത്തലെന്നും, സമാധാനകരാറെന്നും ഒക്കെ ഒരുഭാഗത്ത് കേള്‍ക്കുമ്പോഴും, യുദ്ധമുന്നണിയില്‍ കാര്യങ്ങള്‍ പന്തിയല്ല. ആളില്ലാ റോബോട്ടിക് വാഹനങ്ങളെ നിയോഗിച്ച് ഒരുകാലാള്‍ പോലുമില്ലാതെ റഷ്യയുടെ മുന്നണി പോരാളികളെ തകര്‍ത്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ

കിഴക്കന്‍ യുക്രെയിനിലെ ഖാര്‍ക്കീവിലാണ് സംഭവം. യുക്രെയിന്റെ 13 ാമത് ദേശീയ ഗാര്‍ഡ് ബ്രിഗേഡ് ഏകദേശം 50 ഓളം ആളില്ലാ വാഹനങ്ങളാണ് ആക്രമണത്തിനായി തൊടുത്തുവിട്ടത്. അഞ്ചുമണിക്കൂറോളം നീണ്ട ആക്രമണം ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മറ്റു യുക്രെയിന്‍ യൂണിറ്റുകളും സമാന ദൗത്യങ്ങള്‍ക്ക് പദ്ധതിയിടുകയാണ്.

മെഷിന്‍ ഗണ്ണുകളും സ്‌ഫോടക വസ്തുക്കളും നിറച്ച അഞ്ച് ആളില്ലാ വാഹനങ്ങളാണ് ആദ്യം റഷ്യന്‍ സേനയ്ക്ക് നേരേ പ്രയോഗിച്ചത്. ഇവയ്‌ക്കൊപ്പം എഫ് പി വി ഡ്രോണുകളും അകമ്പടി സേവിച്ചു. മഞ്ഞുമൂടിയ ഖാര്‍ക്കീവിലൂടെ ആളില്ലാ വാഹനങ്ങള്‍ തെന്നി നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആളില്ലാ വാഹനങ്ങളെയും ഡ്രോണുകളെയും മുന്നണിക്ക് അടുത്തുള്ള കമാന്‍ഡ് പോസ്റ്റില്‍ നിന്നാണ് നിയന്തിച്ചത്. ഒരു മൊബൈല്‍ ലാന്‍ഡ് ഡ്രോണ്‍ റഷ്യന്‍ ബങ്കര്‍ ലക്ഷ്യമാക്കി നീങ്ങുന്നതും സ്വയം പൊട്ടിത്തെറിക്കുന്നതും ഒരു വീഡിയോയില്‍ കാണാം.

ഇത്തരത്തില്‍ സവിശേഷമായ കൂടുതല്‍ മൈന്‍ പ്ലാന്റര്‍ അടക്കം ലാന്‍ഡ് ഡ്രോണുകള്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍തിയ ബ്രിഗേഡ് അറിയിച്ചു. മനുഷ്യരെ യുദ്ധത്തിന് നിയോഗിക്കാതെ റോബോട്ടുകളെ യുദ്ധ മുന്നണിയില്‍ ആക്രമണത്തിനായി വിടുന്ന ഭാവി യുദ്ധങ്ങള്‍ക്ക് കളമൊരുക്കുന്ന പരീക്ഷണമെന്നും ബ്രിഗേഡ് പുതിയ യുദ്ധ മുറയെ വിശേഷിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker