പിടിയുടെ ശൈലി തുടരും, നിലപാടുകള്‍ ശക്തമായി പറയും;കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ്

ഇടുക്കി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഉമാ തോമസ് പിടി തോമസിന്‍റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തി. പിടി തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട്ടിലെ സെന്‍ര് ജോസഫ് പള്ളിയിലെ കല്ലറയിലെത്തി ഉമ തോമസ് പ്രാര്‍ത്ഥിച്ചു. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. തന്‍റെ വിജയം പിടിക്ക് സമര്‍പ്പിക്കാനായി എത്തിയതാണെന്ന് ഉമ തോമസ് (Uma Thomas) മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

‘സ്ഥാനാര്‍ത്ഥിയായപ്പോള്‍ അനുഗ്രഹം വാങ്ങിക്കാനായി പിടിയുടെ കല്ലറയിലെത്തിയിരുന്നു, അതുപോലെ വിജയം അദ്ദേഹത്തിന് സമര്‍പ്പിക്കാനാണ് ഇന്ന് കല്ലറയിലെത്തിത്. പിടിയുടെ ശൈലിയിലുള്ള നയങ്ങള്‍ തുടരാനാണ് ആഗ്രഹം. അദ്ദേഹം മുന്നോട്ട് വച്ച വികസന സ്വപ്നങ്ങളും നിലപാടിന്‍റെ രാഷ്ട്രീയവും തുടരണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്. നിയമസഭയിലും പിടി തോമസിന്‍റെ ശൈലി തുടരും. സൌമ്യമായാണ് താന്‍ സംസാരിക്കുക,  എന്നാല്‍ നിലപാടുകള്‍ ശക്തമായി പറയും. പിടിയുടെ നിഴലായി എന്നും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാതെ ഒന്നും തുടങ്ങാനാവില്ല എന്നത് കൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ഇന്ന് ഇവിടെ വന്നത്’- ഉമ തോമസ് പറഞ്ഞു.

പിടിയുടെ ജന്മനാട്ടിലെത്തിയ ഉമ തോമസ്  ഇടുക്കി ബിഷപ്പ് മാര്‍  ജോൺ നെല്ലിക്കുന്നേലിനെ  ബിഷപ്പ് ഹോസ്സിലെത്തി കൂടിക്കാഴ്ച നടത്തി. നേരത്തെ ഉണ്ടായിരുന്ന ബിഷപ്പ് മാര്‍ മാത്യു ആനി കുഴിക്കാട്ടിലുമായി പിടി തോമസ് സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയത്തില്‍ ഉണ്ടായിരുന്ന സ്വരചേര്‍ച്ച ആശയപരമായ വിയോജിപ്പ് മാത്രമാണെന്നും ഇപ്പോഴുള്ള ബിഷപ്പ്  ജോൺ നെല്ലിക്കുന്നേലുമായി പിടിക്ക് ഉണ്ടായിരുന്നത് നല്ല ബന്ധം ആണെന്നും ഇവരുടെ കൂടി പ്രാര്‍ത്ഥന കൊണ്ടാണ് താന്‍ ജയിച്ചതെന്നും ഉമ തോമസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News