KeralaNews

അരിക്കൊമ്പനെ പിടികൂടാനുറച്ച് ദൗത്യസംഘം; 29-ന് മോക്ക് ഡ്രിൽ നടത്തും

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിനുളള ദൗത്യത്തിന്റെ ആദ്യ പടിയായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി വരുകയാണെങ്കിൽ 30 മുതൽ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുളള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

അരിക്കൊമ്പൻ ചെയ്ത ആക്രമണങ്ങൾ കോടതിയെ അറിയിക്കുമെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ്ആർഎസ് അരുൺ പറഞ്ഞു. കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്.

രണ്ട് കുങ്കിയാനകൾ കൂടി ഇന്നലെ ചിന്നകനാലിലെത്തി. കോന്നി സുരേന്ദ്രനും, കുഞ്ചു എന്നീ ആനകളാണ് അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യസംഘത്തിലേക്ക് എത്തിയത്.

14 മണിക്കൂറോളം ലോറിയിൽ സഞ്ചരിച്ച അനകളെ വിശ്രമത്തിനായി സിമന്റുപാലത്തെ ഏലത്തോട്ടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വയനാട്ടിലെ പിഎം 2-നേയും ധോണിയിലെ പിടി 7-നേയും പിടികൂടിയ ദൗത്യസംഘത്തിലെ പ്രധാനിയാണ് കോന്നി സുരേന്ദ്രൻ. നേരത്തെ എത്തിയ വിക്രം, സൂര്യ എന്നീ കുങ്കിയാനകളും സിമന്റുപാലത്തെ ഏലത്തോട്ടത്തിൽ വിശ്രമത്തിലാണ്.

ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയില്‍ രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.

ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button