InternationalNews

സ്‌പേസ് എക്‌സ് ക്രൂ 10 ഡോക്കിങ് വിജയകരം; പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു; നാല് ഗവേഷക സഞ്ചാരികള്‍ ഡ്രാഗണ്‍ പേടകത്തില്‍

കാലിഫോര്‍ണിയ: ബഹിരാകാശത്ത് നിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടു വരുന്ന ദൗത്യം ഒരു ചുവടുകൂടി മുന്നോട്ട്. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും ചെയ്തു. പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സമയം രാവിലെ 9.34 നാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ ഘടിപ്പിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്.

ഈ നാല്‍വര്‍ സംഘത്തിന് ഐഎസ്എസിന്റെ നിയന്ത്രണം കൈമാറിയ ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങും. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒന്‍പത് മാസത്തിലധികമായി അവിടെ തുടരുകയാണ്.

സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.

ഇരുവര്‍ക്കുമൊപ്പം ക്രൂ-9 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്മോസിന്റെ അലക്‌സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മാര്‍ച്ച് 19ന് മടങ്ങും എന്നാണ് നിലവിലെ പ്രതീക്ഷ.

സുനിത വില്യംസിന്റെ സംഘം ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ നിലയത്തില്‍ നിന്ന് ക്രൂ-9 പേടകം വേര്‍പെടുന്നതും പേടകം ഫ്‌ലോറിഡക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കുന്ന സമയവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നാസ ഇന്ന് പുറത്തുവിടും.

ആനി മക്ലിന്‍, നിക്കോളാസ് അയേഴ്സ് , തക്കുയ ഒനിഷി , കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് ഇന്നലെ യാത്ര തിരിച്ചത് . സുനിത വില്യംസ് , ബുച്ച് വില്‍മോര്‍ , നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവര്‍ ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker